തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും എതിരേയുള്ള പരാതികൾ ലോകായുക്ത പരിഗണിക്കുന്നതിനു പിന്നാലെ, പൊതു പ്രവർത്തകരുടെ അഴിമതിക്കേസുകൾ കൈകാര്യം ചെയ്യുന്ന ലോകായുക്തയുടെ അധികാരത്തിനു കടിഞ്ഞാണിടാനുള്ള നിയമ നടപടിയുമായി സർക്കാർ.
അധികാരസ്ഥാനത്തുള്ള പൊതുപ്രവർത്തകർക്കെതിരായ അഴിമതിക്കേസുകൾ തെളിയിക്കപ്പെട്ടാൽ അവർ സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്ന് ലോകായുക്ത വിധിച്ചാലും ബന്ധപ്പെട്ട അധികാരികൾക്ക് ഹിയറിംഗ് നടത്തി ആ വിധി അംഗീകരിക്കുകയോ തള്ളുകയോ ചെയ്യാമെന്ന നിയമഭേദഗതി കൊണ്ടുവരാനുള്ള ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകി. മന്ത്രിസഭായോഗത്തിൽ മന്ത്രിമാരെപ്പോലും ഇരുട്ടിൽ നിർത്തിയാണ് അഴിമതിക്കേസുകളിൽ വിധി പറയേണ്ട ലോകായുക്തയുടെ അധികാരം കവരുന്ന നടപടിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോയത്.
പൊതുപ്രവർത്തകർക്കെതിരായ അഴിമതിക്കേസുകൾ കൈകാര്യം ചെയ്യേണ്ട ലോകായുക്തയെ വെറും ഉപദേശകപദവിയിലേക്ക് തരംതാഴ്ത്തുന്ന നിയമഭേദഗതി, ലോകായുക്തയ്ക്കു മുന്നിലുള്ള കേസുകളിലെ തിരിച്ചടി ഭയന്നാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. അഴിമതിക്കേസിൽ ലോകായുക്ത വിധി പുറപ്പെടുവിച്ചാൽ അത് അവർ കൈമാറേണ്ടത് ബന്ധപ്പെട്ട അധികാരികൾക്കാണ്. ഗവർണർ, മുഖ്യമന്ത്രി, സംസ്ഥാനസർക്കാർ എന്നിവരാണ് ഈ അധികാരികൾ. 1999ലെ ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പു പ്രകാരം ലോകായുക്തയുടെ വിധി ബന്ധപ്പെട്ട അധികാരികൾ ഒരു മാസത്തിനകം അതേപടി അംഗീകരിച്ചു കൊണ്ടു മറുപടി നൽകണം.
എന്നാൽ, ഇതിൽ മാറ്റം വരുത്തി ലോകായുക്ത വിധി പുനഃപരിശോധിക്കാൻ സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥ 14-ാം വകുപ്പിൽ ഉൾപ്പെടുത്താനാണ് തീരുമാനം.
ലോകായുക്ത വിധിയിൽ പ്രതികളുടെ ഹിയറിംഗ് നടത്തി മൂന്നു മാസത്തിനകം ഭേദഗതി വരുത്താൻ അധികാരം നൽകുന്ന ഓർഡിനൻസാണ് അംഗീകരിച്ചത്. ലോയുക്ത വിധി കൈപ്പറ്റി മൂന്നു മാസത്തിനകം ബന്ധപ്പെട്ട അധികാരി അതു തള്ളിയില്ലെങ്കിൽ അംഗീകരിച്ചതായി കണക്കാക്കും. ലോകായുക്തയ്ക്ക് ഉപദേശക പദവി മാത്രമേയുള്ളുവെന്ന ഹൈക്കോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ അധികാരത്തിൽ നേരിയ ഭേദഗതി വരുത്തുന്നുവെന്നാണ് ഓണ്ലൈനായി ചേർന്ന മന്ത്രിസഭായോഗത്തിൽ അറിയിച്ചത്. കഴിഞ്ഞ ദിവസം ഓർഡിനൻസിന്റെ കരടു ലഭിച്ചപ്പോഴാണ് ലോകായുക്തയുടെ അധികാരം കവരുന്ന നടപടിയാണു സ്വീകരിച്ചതെന്നു ചില മന്ത്രിമാർ പോലും മനസിലാക്കിയത്.
ഇനി ഗവർണറുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. നിയമഭേദഗതി നിലവിൽ വരുന്നതോടെ ലോകായുക്ത വെറും ഉപദേശക റോളിലേക്ക് തരംതാഴ്ത്തപ്പെടുമെന്നും ഓർഡിനൻസിന് ഗവർണർ അംഗീകാരം നൽകരുതെന്നും ആവശ്യപ്പെട്ടു പ്രതിപക്ഷവും രംഗത്തെത്തി. ബന്ധുനിയമനക്കേസിൽ മുൻ മന്ത്രി കെ.ടി. ജലീലിന് ലോകായുക്ത വിധിയെ തുടർന്ന് സ്ഥാനമൊഴിയേണ്ടി വന്നിരുന്നു.
ലോകായുക്ത പ്രായപരിധി 70
തിരുവനന്തപുരം:ലോകായുക്ത നിയമനത്തിന് ഇപ്പോൾ പ്രായപരിധിയില്ല. അഞ്ചു വർഷ കാലാവധി മാത്രമേയുള്ളൂ. ഇതിൽ മാറ്റം വരുത്തി ഇനി മുതൽ 5 വർഷമോ 70 വയസ് പൂർത്തിയാകുന്നതുവരെയോ ഏതാണോ ആദ്യം അതാകും നിയമന കാലാവധി.
നിലവിൽ ലോകായുക്ത ആയിരിക്കുന്ന വ്യക്തി മരണപ്പെടുകയോ രാജി വച്ചു പോകുകയോ ചെയ്താൽ പുതിയ ലോകായുക്ത നിയമിക്കപ്പെടുന്നതു വരെ ഏറ്റവും മുതിർന്ന ഉപലോകായുക്തയ്ക്ക് ലോകായുക്തയുടെ ചുമതല നിർവഹിക്കാൻ അധികാരം നൽകി ഗവർണർക്ക് വിജ്ഞാപനമിറക്കാം. ലോകായുക്ത അവധിയിലാണെങ്കിലും ഗവർണർക്ക് വിജ്ഞാപനത്തിലൂടെ മുതിർന്ന ഉപലോകായുക്തയ്ക്ക് ചുമതല കൈമാറാം.
ലോകായുക്തയുടെ ചിറകരിയുന്നു
02:28 AM Jan 26, 2022 | Deepika.com