കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപ് അടക്കമുള്ള അഞ്ച് പ്രതികളുടെ ചോദ്യം ചെയ്യല്‍ നടപടികള്‍ പൂര്‍ത്തിയായി. മൂന്ന് ദിവസത്തിനിടെ 33 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി ക്രൈംബ്രാഞ്ച് വൃത്തങ്ങൾ സൂചിപ്പിച്ചു. ഡിജിറ്റല്‍ തെളിവുകളിലൊന്നായ ദിലീപിന്റെ ശബ്ദരേഖ രണ്ടുപേര്‍ തിരിച്ചറിഞ്ഞതും നേട്ടമായി അന്വേഷണസംഘം കരുതുന്നു. വിശദമായ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ നാളെ ഹൈക്കോടതിക്ക് കൈമാറും.
ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയാല്‍ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വാങ്ങാനാണ് ക്രൈംബ്രാഞ്ച് നീക്കം. ദിലീപിനൊപ്പം പ്രതികളായ സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, മാനേജര്‍ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയാണ് ചോദ്യം ചെയ്തത്. നടപടികള്‍ വീഡിയോ കാമറയില്‍ ചിത്രീകരിച്ചിട്ടുണ്ട്.
സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച വിവരങ്ങളുടെ ചുവടുപിടിച്ചും ക്രൈംബ്രാഞ്ചിന് കിട്ടിയ ഡിജിറ്റല്‍ തെളിവുകള്‍ നിരത്തിയുമായിരുന്നു ചോദ്യം ചെയ്യല്‍. നിഷേധാത്മക നിലപാട് പ്രതികള്‍ സ്വീകരിച്ചത് ആദ്യഘട്ടത്തില്‍ തിരിച്ചടിയായെങ്കിലും മൊഴികളിലെ വൈരുധ്യം മുതലെടുത്ത് ഒറ്റയ്ക്കിരുത്തി ചോദ്യം ചെയ്തതില്‍നിന്ന് കേസിലെ നാലും അഞ്ചും പ്രതികളായ അപ്പു, ബൈജു എന്നിവരില്‍നിന്നു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് വിവരം.
ഇന്നലെ ഉച്ചയോടെ എഡിജിപി എസ്. ശ്രീജിത്ത് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി അന്വേഷണ പുരോഗതി നേരിട്ടു വിലയിരുത്തി. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ വ്യാസന് എടവനക്കാടിനെയും ബാലചന്ദ്രകുമാറിനെ സ്വാധീനിക്കാന്‍ ശ്രമിച്ച അഭിഭാഷന് സജിത്തിനെയും ക്രൈം ബ്രാഞ്ച് വിളിച്ചുവരുത്തി. ദിലീപിന്റെ ശബ്ദം താന്‍ തിരിച്ചറിഞ്ഞതായി വ്യാസന് മാധ്യമങ്ങളോട് പറഞ്ഞു.
ദിലീപിൽനിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് ക്രൈംബ്രാഞ്ച്
02:28 AM Jan 26, 2022 | Deepika.com