മണ്ണാർക്കാട്: അട്ടപ്പാടി മധു കേസിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എവിടെയെന്നു കോടതി. മണ്ണാർക്കാട് എസ്സി-എസ്ടി പ്രത്യേക കോടതിയാണ് ചോദ്യമുന്നയിച്ചത്. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ മധുവിനായി ആരും ഹാജരായിരുന്നില്ല.
കേസിൽനിന്നും ഒഴിയാൻ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഡിജിപിക്കു നേരത്തെ കത്തു നൽകിയിരുന്നു. സർക്കാർ നിയോഗിച്ച വി.ടി.രഘുനാഥാണ് സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചത്. ഇക്കാരണത്താൽ ഇന്നലെ അദ്ദേഹം കോടതിയിൽ ഹാജരായിരുന്നില്ല. കേസ് ഫെബ്രുവരി 26 ലേക്കു മാറ്റി.
2018 ഫെബ്രുവരി 22നാണ് മധുവിന്റെ കൊലപാതകം നടന്നത്. മാനസിക അസ്വാസ്ഥ്യമുള്ള അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവാണ് ആൾക്കൂട്ട കൊലപാതകത്തിന് ഇരയായത്. മോഷണക്കുറ്റം ആരോപിച്ച് മധുവിനെ ആൾക്കൂട്ടം കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു. മധുവിനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.
അട്ടപ്പാടി മധു കേസ്: സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എവിടെയെന്നു കോടതി
02:27 AM Jan 26, 2022 | Deepika.com