പത്തനംതിട്ട: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ജീവൻ ബലികഴിക്കേണ്ടി വന്ന സംസ്ഥാന അഗ്നിശമനസേനാംഗം ശരത്തിന് മരണാനന്തര ബഹുമതിയായി രാഷ്ട്രപതിയുടെ സർവോത്തം ജീവൻരക്ഷാ പതക്. രണ്ടുലക്ഷം രൂപയാണ് സർവോത്തം പുരസ്കാരത്തിലൂടെ കുടുംബത്തിനു ലഭിക്കുന്നത്.
പത്തനംതിട്ട ഫയർ ആൻഡ് റസ്ക്യൂ ഓഫീസറായിരുന്ന ആർ. ശരത് തിരുവനന്തപുരം ഒറ്റശേഖരമംഗലം സ്വദേശിയാണ്.
2020 ഒക്ടോബർ 22ന് പെരുനാട് മാടമണ്‍ ഭാഗത്ത് പന്പാനദിയിൽ വീണ ശിവൻ (62) എന്നയാളെ കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് ശരത്ത് ചുഴിയിൽപ്പെട്ട് റബർ ഡിങ്കിയിൽ നിന്ന് താഴെ വീഴുകയായിരുന്നു. നദിയിൽ തടയണയോടു ചേർന്ന ഭാഗത്ത് വളരെ പെട്ടെന്നുണ്ടായ ചുഴിയാണ് അപകടത്തിനു കാരണമായത്.
സ്കൂബ ഉപയോഗിച്ചുള്ള തെരച്ചിലിൽ ക്ഷീണിതനായ ശരതിന് നീന്തിക്കയറാൻ സാധിക്കാതെ മുങ്ങിത്താഴുകയായിരുന്നു. അഞ്ച് മിനിട്ടിനുള്ളിൽ അപകടം ഉണ്ടായ സ്ഥലത്ത് നിന്ന് 10 മീറ്റർ മാറി ശരത്തിനെ കണ്ടെത്തുകയും ചെയ്തു. വേഗം തന്നെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ശരത്തിനൊപ്പം വെള്ളത്തിൽ വീണ മറ്റു രണ്ടുപേരെ രക്ഷപെടുത്തിയിരുന്നു.
2015ലാണ് ശരത് അഗ്നിരക്ഷാ സേനയിൽ അംഗമാകുന്നത്. ഫയർഫോഴ്സിലെ മികച്ച സ്കൂബ റെസ്ക്യുവർ എന്ന നിലയിൽ കുറഞ്ഞകാലംകൊണ്ട് ശരത് പേരെടുത്തിരുന്നു. ഒറ്റശേഖരമംഗലം മണലുവിളാകം ശരത് ഭവനിൽ രാജേശ്വരൻ, രത്നകുമാരി ദന്പതികളുടെ മകനാണ്. ഭാര്യ: അഖില. മകൻ: അഥർവ്.
രക്ഷാ പ്രവർത്തനത്തിനിടെ ജീവൻ ബലികഴിക്കേണ്ടിവന്ന ശരത്തിന് ജീവൻരക്ഷാ പതക്
12:53 AM Jan 26, 2022 | Deepika.com