പങ്കെടുക്കുന്ന അംഗങ്ങളുടെ എണ്ണം വീണ്ടും പരിമിതപ്പെടുത്തി (200 അംഗങ്ങള്‍ക്ക് ഒരു പ്രതിനിധി) 1999ല്‍ യോഗം കൊണ്ടുവന്ന ഭേദഗതി അധികാരപരിധി മറികടന്നുള്ള നടപടിയാണെന്നു ഹൈക്കോടതി വിലയിരുത്തി. എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണു കോടതി ഉത്തരവ്. ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകള്‍ കോടതി സാധുവാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവും തുടര്‍ന്നുള്ള ഭേദഗതിയും ചോദ്യം ചെയ്ത് കൊല്ലം സ്വദേശി വി. വിജയകുമാര്‍ ഉള്‍പ്പെടെ നല്കിയ ഹര്‍ജികളില്‍ ജസ്റ്റീസ് ടി.ആര്. രവിയാണു വിധി പറഞ്ഞത്.
1961 ലെ കേരള നോണ്‍ ട്രേഡിംഗ് കമ്പനീസ് ആക്ട് പ്രകാരം കമ്പനികളുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനിലോ ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷനിലോ മാറ്റം വരുത്തണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണം. എസ്എന്‍ഡിപി യോഗത്തിന് ഇളവനുവദിക്കേണ്ടതു കേന്ദ്രസര്‍ക്കാരല്ലെന്നും ഇതു നിയമപരമല്ലെന്നുമുള്ള ഹര്‍ജിക്കാരുടെ വാദം സിംഗിള്‍ ബെഞ്ച് ശരിവച്ചു. തുടര്‍ന്നാണ് വിധി പറഞ്ഞത്.
കേന്ദ്ര സര്‍ക്കാരിന്റെ 1974 ലെ ഉത്തരവു നിയമപരമല്ലെന്നു വിധിക്കുമ്പോഴുണ്ടാകുന്ന സങ്കീര്‍ണമായ പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് ഇതുവരെ നടത്തിയ പൊതുയോഗങ്ങളും തെരഞ്ഞെടുപ്പുകളും അസാധുവാകില്ലെന്നു വ്യക്തമാക്കിയത്. യോഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കമ്പനി നിയമപ്രകാരമാണു നടന്നിരുന്നത്. 1961 ലെ കേരള നോണ്‍ ട്രേഡിംഗ് കമ്പനീസ് ആക്ട് നിലവില്‍ വന്നതോടെ യോഗത്തിന്റെ പ്രവര്‍ത്തനം ഇതിന്റെയടിസ്ഥാനത്തിലായി. 1966 ലെ യോഗത്തിന്റെ ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷൻ ക്ലോസ് 47 പ്രകാരം യോഗത്തിന്റെ പൊതുയോഗത്തിലും തെരഞ്ഞെടുപ്പിലും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, യൂണിയന് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ക്കു പുറമേ ഓരോ യൂണിയനില്‍നിന്നും നൂറു സ്ഥിരാംഗങ്ങള്‍ക്ക് ഒരാള്‍ എന്ന കണക്കില്‍ പ്രതിനിധികള്‍ക്കു പങ്കെടുക്കാമെന്നു വ്യവസ്ഥ ചെയ്തു. മുമ്പ് എല്ലാ അംഗങ്ങള്‍ക്കും പങ്കെടുക്കാനാകുമായിരുന്നു. പുതിയ വ്യവസ്ഥ കമ്പനി നിയമത്തിനു വിരുദ്ധമാണെന്നു വിലയിരുത്തി 1972 ല്‍ ഹൈക്കോടതി റദ്ദാക്കി.
ഈ വ്യവസ്ഥ നടപ്പാക്കാന്‍ കമ്പനി നിയമത്തില്‍ ഇളവുതേടി യോഗത്തിനു കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാമെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് യോഗം നല്കിയ അപേക്ഷയില്‍ അംഗങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയ നടപടി ശരിവച്ച് 1974 ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവനുവദിച്ച് ഉത്തരവിറക്കി. ഒരു യൂണിയനില്‍നിന്ന് 200 അംഗങ്ങള്‍ക്ക് ഒരു പ്രതിനിധി എന്ന തരത്തില്‍ 1999 ല്‍ ഇതു വീണ്ടും ഭേദഗതി ചെയ്തു. ഈ രണ്ടു നടപടികളുമാണു ഹര്‍ജിക്കാര്‍ ചോദ്യംചെയ്തത്.
പ്രാതിനിധ്യ ജനറൽ ബോഡി താൻ കൊണ്ടുവന്നതല്ലെന്നു വെള്ളാപ്പള്ളി
ചേർത്തല: പ്രാതിനിധ്യ ജനറൽ ബോഡി താൻ കൊണ്ടുവന്നതല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
ഞാൻ ജനറൽ സെക്രട്ടറിയാകും മുന്‍പേ ഇങ്ങനെ തന്നെയായിരുന്നു യോഗം വാർഷിക പൊതുയോഗവുംതെരഞ്ഞെടുപ്പും.1966ൽ ജനറൽ സെക്രട്ടറിയായിരുന്ന പ്രഫ. പി.എസ്.വേലായുധൻ മുൻകൈയെടുത്താണ് പ്രാതിനിധ്യ ജനറൽ ബോഡി കൊണ്ടുവന്നത്.
വിധിപകർപ്പ് കിട്ടിയ ശേഷം കൂടുതൽ പ്രതികരിക്കാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഗുരുദേവന്റെ ശിക്ഷ: വിദ്യാസാഗർ
യോഗത്തിന്റെ ജനാധിപത്യ സംസ്കാരവും നടപടി ക്രമങ്ങളും നശിപ്പിച്ച് പണാപഹരണത്തിനുള്ള ഉപകരണമാക്കി മാറ്റിയ വെള്ളാപ്പള്ളിയുടെ ചെയ്തികൾക്കേറ്റ തിരിച്ചടിയാണ് ഈ വിധിയെന്നും വിദ്യാസാഗർ പറഞ്ഞു.