തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദനെതിരായ അപകീർത്തിക്കേസിൽ ഉമ്മൻചാണ്ടിക്ക് അനുകൂല വിധി. വി.എസ്. അച്യുതാനന്ദൻ പത്തു ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരം നൽകാൻ തിരുവനന്തപുരം പ്രിൻസിപ്പൽ സബ് ജഡ്ജി ഷിബു ഡാനിയേൽ ഉത്തരവിട്ടു.
സോളാർ വിവാദവുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിക്കെതിരേ വി.എസ്. അച്യുതാനന്ദൻ നടത്തിയ അപകീർത്തികരമായ പ്രസ്താവനയാണ് കേസിനു കാരണമായത്. 2013 ജൂലൈ ആറിന് ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഉമ്മൻ ചാണ്ടിക്കെതിരെ വി.എസ് അഴിമതി ആരോപണം ഉന്നയിച്ചത്. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ സോളാർ കന്പനിയുണ്ടാക്കി തട്ടിപ്പു നടത്തുന്നു എന്നാണ് വി.എസ്. ആരോപിച്ചത്.
2019 സെപ്റ്റംബർ 24 ന് ഉമ്മൻ ചാണ്ടി കോടതിയിൽ നേരിട്ടെത്തി മൊഴി നൽകിയിരുന്നു. താൻ അഴിമതിക്കാരനാണെന്ന ധാരണ പൊതു സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുവാൻ വി.എസിന്റെ ആരോപണങ്ങൾ ഇടയാക്കിയതായി ഉമ്മൻ ചാണ്ടി മൊഴി നൽകിയിരുന്നു. കേസിൽ ഉമ്മൻ ചാണ്ടി അടക്കം മൂന്നു പേരെ വിസ്തരിച്ചു. നഷ്ടപരിഹാരത്തുകയോടൊപ്പം ആറു ശതമാനം പലിശയും വി.എസ് നൽകണം.
ഉടൻ തന്നെ അപ്പീൽ സമർപ്പിക്കുമെന്ന് വി.എസ്.അച്യുതാനന്ദന്റെ അഭിഭാഷകൻ അറിയിച്ചു.
സോളാർ വിവാദത്തിലെ മാനനഷ്ടക്കേസിൽ ഉമ്മൻ ചാണ്ടിക്ക് വി.എസ് 10 ലക്ഷം നഷ്ടപരിഹാരം നൽകണം
02:19 AM Jan 25, 2022 | Deepika.com