കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ‘പിക്ക് പോക്കറ്റ്’എന്ന സിനിമയില്‍നിന്ന് പിന്മാറിയതിന്റെ വൈരാഗ്യമാണ് നിലവിലെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നിലെന്ന നടൻ ദിലീപിന്റെ വാദങ്ങള്‍ക്ക് തിരിച്ചടിയായി സംവിധായകന് റാഫിയുടെ പ്രതികരണം. ‘പിക്ക് പോക്കറ്റ്’ സിനിമയില്‍നിന്ന് പിന്മാറുന്ന കാര്യം തന്നെ ആദ്യമറിയിച്ചത് ബാലചന്ദ്രകുമാര്‍ ആണെന്നു റാഫി പറഞ്ഞു. സിനിമയില്‍നിന്ന് ആദ്യം പിന്മാറിയത് താനാണെന്നും അതുകൊണ്ടാണ് വൈരാഗ്യമെന്നുമായിരുന്നു ദിലീപിന്റെ വാദം.
ദിലീപും ബാലചന്ദ്രകുമാറും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്ന് തോന്നിയിട്ടില്ല. സിനിമ വൈകിയതില്‍ ബാലചന്ദ്രകുമാറിന് വിഷമമുണ്ടായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിലാണ് അദ്ദേഹം പിൻമാറിയത്. ‘പിക്ക് പോക്കറ്റി’ന്റെ തിരക്കഥ റീവര്‍ക്ക് ചെയ്യാനാണ് 2018ൽ തന്നെ ഏല്‍പ്പിച്ചത്. കാര്‍ണിവല്‍ എന്ന കമ്പനിയാണ് ചിത്രം നിര്‍മിക്കാനിരുന്നത്. അവര്‍തന്നെ നിര്‍മിക്കുന്ന സിനിമയാണ് ‘പറക്കും പപ്പന്’. അതിന്റെ തിരക്കഥ ആദ്യം എഴുതാന്‍ പറഞ്ഞു.
ആ സിനിമയുടെ പ്രീപ്രൊഡക്ഷന് ഒരുവര്‍ഷം വേണം. ആനിമേഷനും മറ്റുമുണ്ട്. അപ്പോഴാണ് പിക്ക് പോക്കറ്റ് മാറ്റിവച്ചിട്ട് ‘പറക്കും പപ്പന്’ എഴുതിയത് -റാഫി പറഞ്ഞു. ക്രൈംബ്രാഞ്ച് ഇന്നലെ ചോദ്യം ചെയ്തശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു റാഫി. ജയിലില്‍നിന്ന് പുറത്തിറങ്ങിയശേഷം നെഗറ്റീവ് ക്യാരക്ടര്‍ ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു എന്ന് ദിലീപ് സത്യവാങ്മൂലത്തില്‍ പറഞ്ഞതും റാഫി തള്ളി. അത്തരമൊരു ബുദ്ധിമുട്ട് പറഞ്ഞിരുന്നില്ലെന്നായിരുന്നു റാഫിയുടെ പ്രതികരണം. കഥ ദിലീപിന് ഇഷ്ടപ്പെട്ടിരുന്നു. സിനിമ നടക്കാതെ പോയത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും റാഫി പറഞ്ഞു.
ദിലീപിന്റെ വാദം തള്ളി റാഫി
02:08 AM Jan 25, 2022 | Deepika.com