കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നതു കള്ളക്കേസാ ണെന്ന് ആവര്‍ത്തിച്ച് നടന് ദിലീപ്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഇന്നലെ നടന്ന മാരത്തണ്‍ ചോദ്യം ചെയ്യലിലാണ് ദിലീപിന്റെ പ്രതികരണം. വ്യക്തമായ തെളിവുകളുള്ള ചോദ്യങ്ങളോട് പോലും ദിലീപ് നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്.
ദിലീപിന്റെ മൊഴിയില്‍ പൊരുത്തക്കേടുകളുണ്ടെന്നും ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കി. കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഇന്നലെ രാവിലെ ഒമ്പതിന് ആരംഭിച്ച ആദ്യ ദിനത്തിലെ ചോദ്യം ചെയ്യല്‍ രാത്രി എട്ടോടെയാണ് അവസാനിച്ചത്.
ദിലീപിനൊപ്പം പ്രതികളായ സഹോദരന് അനൂപ്, സഹോദരീഭര്‍ത്താവ് സുരാജ്, മാനേജര്‍ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമ്മനാട് എന്നിവരെയും അന്വേഷണ സംഘം 11 മണിക്കൂറോളം ചോദ്യം ചെയ്തു. നടപടികൾ വീഡിയോ കാമറയില്‍ ചിത്രീകരിച്ചിട്ടുണ്ട്. ചോദ്യം ചെയ്യല്‍ നടപടികള്‍ ഇന്നും തുടരും.
രാവിലെ ക്രൈംബ്രാഞ്ച് സൂപ്രണ്ട് മോഹനചന്ദ്രന് നായരുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍ ആരംഭിച്ചത്. അഞ്ചു സംഘങ്ങളായി തിരിഞ്ഞ് ഒറ്റയ്ക്കിരുത്തിയായിരുന്നു നടപടി. ഇതിനിടെ ഉച്ചയോടെ മധ്യമേഖലാ റേഞ്ച് ഐജി യോഗേഷ് അഗർവാള്‍, ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്ത് എന്നിവരെത്തി. പിന്നീട് ഇവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍.
ദിലീപിനെ 11 മണിക്കൂര്‍ ചോദ്യംചെയ്തു: മൊഴിയില്‍ പൊരുത്തക്കേടെന്നു ക്രൈംബ്രാഞ്ച്
02:28 AM Jan 24, 2022 | Deepika.com