തിരുവനന്തപുരം: സംസ്ഥാനത്തു നടക്കുന്നത് ഓണ്‍ലൈൻ ഭരണമാണെന്നും മന്ത്രിമാർ ഓഫീസിൽപ്പോലും വരുന്നില്ലെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മുഖ്യമന്ത്രി വിദേശത്തു പോയപ്പോൾ ബദൽ സംവിധാനം ഒരുക്കിയില്ല. സർക്കാരിന്റേത് ജനവഞ്ചനയാണ്. കോവിഡ് മറവിലെ തീവെട്ടിക്കൊള്ള ഉടൻ പുറത്തുവരുമെന്നും രമേശ് ചെന്നിത്തല പത്രസമ്മേളനത്തിൽ പറഞ്ഞു.കോവിഡ് കാട്ടുതീ പോലെ പടരുന്പോഴും പാർട്ടി പരിപാടികൾ കൊഴുപ്പിക്കാനുള്ള താത്പര്യം രോഗം പ്രതിരോധിക്കാൻ കാണിക്കുന്നില്ല. കോവിഡ് പ്രതിരോധം ഡോളോയിലാണ്, ഡോളോക്ക് നന്ദി എന്നും രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാരിന്റെ താത്പര്യം പാർട്ടി താത്പര്യം മാത്രമാണ്.
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് 25നു നടക്കാൻ പോകുന്നതിനാലാണ് കോളജുകൾ അടയ്ക്കാത്തത്. കുടുംബശ്രീയിൽ അധിപത്യം സ്ഥാപിക്കാൻ കോവിഡ് സമയത്തും വ്യഗ്രതയാണ്. ഉദ്യോഗസ്ഥർ എത്രമാത്രം സമ്മർദത്തിന് വിധേയമാകുന്നുവെന്നതിനുതെളിവാണ് കാസർഗോഡ് കളക്ടറുടെ നടപടി.
പണ്ട് അഞ്ചു പേർ സമരം ചെയ്തു ഭക്ഷണം കൊടുക്കാൻ പോയപ്പോൾ മരണത്തിന്റെ വ്യാപാരികളെന്ന് ആക്ഷേപിച്ചു. ടിപിആർ കാണിച്ചായിരുന്നു കേരളം ഒന്നാമതെന്നു പറഞ്ഞിരുന്നത്. ഇന്ന് ടിപിആർ നോക്കേണ്ടെന്ന് മന്ത്രി പറയുന്നു.
കാര്യങ്ങൾ കൈവിട്ടപ്പോൾ ടിപിആർ വേണ്ടെന്നു പറയുന്നു. ഇത് ഇരട്ടത്താപ്പാണ്. കഴിഞ്ഞ ദിവസം രാത്രി കോവിഡ് ബാധിച്ച മാധ്യമ പ്രവർത്തകൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയിട്ടും മണിക്കുറുകളോളം ആംബുലൻസിൽ കഴിയേണ്ടിവന്നതു സർക്കാർ കണ്ണുതുറന്നു കാണണമെന്നും ചെന്നിത്തല പറഞ്ഞു.
ഓണ്‍ലൈൻ ഭരണമാണു നടക്കുന്നതെന്നു രമേശ് ചെന്നിത്തല
02:21 AM Jan 24, 2022 | Deepika.com