കട്ടപ്പന: പ്രകൃതി സൗന്ദര്യവും കാലാവസ്ഥയും കൃഷി-സംസ്കാര വൈവിധ്യവും നിറഞ്ഞ ഹൈറേഞ്ചിൽ ഊരുറപ്പിച്ചു ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്. സൗന്ദര്യം ഉണ്ടായിപ്പോയതാണ് ഹൈറേഞ്ചിന്റെ ശാപം. ചോദിക്കാനും പറയാനും ആളില്ലാത്തതും. ഇവിടെ ആർക്കും എന്തും ആകാം. എന്തു ചെയ്താലും അതിനു പരിസ്ഥിതിയുടെയും ഭൂമിയുടെയും പരിരക്ഷ മേന്പൊടി ചാർത്തപ്പെടും.
രാഷ്ട്രീയ പാർട്ടികൾക്കും ഉദ്യോഗസ്ഥ മേലാളന്മാർക്കും ഇഷ്ടാനുസരണം മുതലെടുക്കാനുള്ള ഭൂമിയായി ഹൈറേഞ്ച് മാറി.രാജ്യത്തിനു വെളിച്ചം കൊടുക്കാനും ഉണ്ണാൻ കൊടുക്കാനും ഖജനാവു നിറയ്ക്കാനും ഹൈറേഞ്ചു വേണം. ഇവിടെ ജീവിക്കുന്ന മനുഷ്യർക്ക് ഒരു അവകാശവും സംരക്ഷണവും ഇല്ല. കുടിയിറക്കലും പട്ടയം റദ്ദാക്കലും നിർമാണ നിരോധനവും പരിസ്ഥിതി സംരക്ഷണവും എല്ലാം ഒന്നിനു പിന്നാലെ ഒന്നായി നാട്ടുകാരുടെ തലയ്ക്കു മീതെ വാളായി നിൽക്കുകയാണ്.
സംസ്ഥാനം രൂപം കൊണ്ടിട്ട് 66 വർഷവും ഇടുക്കി ജില്ല രൂപീകരിച്ചിട്ട് 50 വർഷവും ആയിട്ടും ഹൈറേഞ്ചിലെ മനുഷ്യ അധിവാസത്തിനു സ്വസ്ഥതയും സ്ഥിരതയും കിട്ടിയിട്ടില്ല. അധിക ഭക്ഷ്യോത്പാദനത്തിനും കേരളത്തിനു രൂപം നൽകാനുമായി ഹൈറേഞ്ചിൽ കുടിയിരുത്തപ്പെട്ടവർക്ക് നാടിനു വെളിച്ചം നൽകാനുള്ള ഇടുക്കി പദ്ധതിയുടെ പേരിൽ കുടിയൊഴിപ്പിക്കപ്പെട്ട അന്നു തുടങ്ങി ദുരിതനാളുകൾ. ഇന്നു വരെ കുടിയിറക്കിന്റെ ദുരനുഭവവും മുന്നിൽകണ്ടു കഴിയുകയാണ് ഹൈറേഞ്ച്കാർ.പതിറ്റാണ്ടുകളായി കൈവശമിരിക്കുന്ന ഭൂമിക്ക് സ്ഥിരാവകാശം എല്ലാവർക്കും ലഭിച്ചിട്ടില്ല. ലഭിച്ചപരുടെ പട്ടയങ്ങൾ എന്നു വേണമെങ്കിലും റദ്ദാക്കപ്പെടാം എന്ന സ്ഥിതിയാണ് ഏറ്റവും പുതുതായി ഉണ്ടായിരിക്കുന്നത്. കാർഷിക വിളകൾക്കു ന്യായവില ഇല്ല, വന്യമൃഗ ആക്രമണത്തിൽ നിന്നു സംരക്ഷണമില്ല .... ആർക്കും എപ്പോൾ വേണമെങ്കിലും എന്തും ചെയ്യാൻ പാകപ്പെട്ട ഭൂമിയാണിവിടം.23 വർഷം മുന്പ് പട്ടയം നൽകി സ്ഥിരാവകാശം സ്ഥാപിച്ചു കൊടുത്ത ദേവികുളം താലൂക്കിലെ ഭൂമിയിൽനിന്ന് ആയിരത്തിലേറെ കുടുംബങ്ങൾക്കാണ് കഴിഞ്ഞ 18ന് അവകാശമില്ലാതായിരിക്കുന്നത്.ദേവികുളം താലൂക്കിൽ 1999 ൽ സർക്കാർ പരസ്യമായി സംസ്ഥാനമുദ്ര പതിപ്പിച്ചു പതിച്ചു നൽകിയ പട്ടയം വ്യാജനാണെന്ന അത്ഭുതകരമായ കാര്യം ഞെട്ടലോടെയാണ് ഇടുക്കിയിലെ ജനം കേട്ടത്.
പട്ടയം ഒപ്പിട്ട തഹസിൽദാർ വ്യാജനായിരുന്നെന്നാണ് പട്ടയം റദ്ദാക്കാനുള്ള കാരണങ്ങളിൽ ഒന്നായി പറയുന്നത്.ജില്ലയുടെ ഭരണാധികാരിയും റവന്യു വകുപ്പിന്റെ ജില്ലാ അധിപനും ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ അംഗവുമായ ജില്ലാ കളക്ടർ അറിഞ്ഞു നൽകിയ പട്ടയമാണ് റദ്ദാക്കപ്പെട്ടിരിക്കുന്നത്.
ജില്ലാ കളക്ടറുടെ ഉത്തരവ് അനുസരിച്ച് തഹസിൽദാർക്കുവേണ്ടി ഭൂമിക്കു പട്ടയം നൽകുന്നതിനുള്ള ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയിൽ സെക്രട്ടറിയായി ( കണ്വീനർ) പങ്കെടുത്ത് യോഗത്തിന്റെ മിനിറ്റ്സിൽ ഒപ്പിട്ട ഉദ്യോഗസ്ഥനു യോഗ്യതയില്ലായിരുന്നെന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ.
ലാന്ഡ് അസൈൻമെന്റ് കമ്മിറ്റി പട്ടയം നൽകാൻ അനുമതി നൽകി, സർവേ ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ നിരവധി റവന്യൂ ഉദ്യോഗസ്ഥർ നടത്തി, മരവിലയും കരവും അടച്ച് സർക്കാർ നോട്ടീസ് കൈപ്പറ്റി ജില്ലാ കളക്ടറും റവന്യു സെക്രട്ടറിയും എംഎൽഎമാരും അനുബന്ധ ചാർച്ചക്കാരും നിരന്നിരുന്ന പൊതു സമ്മേളനത്തിൽ സാക്ഷാൽ റവന്യൂ മന്ത്രി തന്നെ കൈമാറിയ പട്ടയത്തിൽ ഒപ്പിട്ടിരിക്കുന്നത് വ്യാജനാണെന്ന് 23 വർഷത്തിനു ശേഷം കണ്ടെത്തിയിരിക്കുന്നു.
ചീഫ് സെക്രട്ടറിയായി ദീർഘകാലം സംസ്ഥാനം ഭരിച്ചയാളുടെ ഐഎഎസ് വ്യാജമാണെന്ന് എന്നെങ്കിലും തെളിഞ്ഞാൽ സംസ്ഥാനത്തിനു വേണ്ടി അദ്ദേഹം ചെയ്തതെല്ലാം റദ്ദാക്കുന്നതുപോലെയാണ് ദേവികുളത്തെ പട്ടയത്തിനും സംഭവിച്ചിരിക്കുന്നത്. റിസർവ് ബാങ്ക് ഗവർണർ വ്യാജനായിരുന്നെന്നു തെളിഞ്ഞാൽ അദ്ദേഹം ഒപ്പിട്ടു നൽകിയ നോട്ടുകൾ ഉപയോഗിച്ചു നടത്തിയ ഇടപാടുകൾ എല്ലാം റദ്ദാക്കാനാകുമോ എന്നാണ് ഇപ്പോൾ ഇടുക്കിക്കാരുടെ സംശയം.അധികാരമില്ലാത്ത ഉദ്യോഗസ്ഥൻ അധികാര ദുർവിനിയോഗം നടത്തി പട്ടയം നൽകിയെങ്കിൽ കുറ്റക്കാരൻ അദ്ദേഹത്തിനു ശബളം നൽകിയ സർക്കാരും ഉദ്യോഗസ്ഥനുമാണ്. കരം കൊടുക്കുന്ന ജനത്തിനെ അതിന്റെ പേരിൽ ശിക്ഷിക്കുന്നത് കാട്ടു നീതി തന്നെയാണ്.
പട്ടയം നൽകിയ ഉദ്യോഗസ്ഥൻ ജീവിച്ചിരുപ്പുള്ളപ്പോഴും അദ്ദേഹത്തിനെതിരേ നടപടിയെടുക്കാൻ അദ്ദേഹം തന്നെ ആവശ്യപ്പെട്ടിട്ടും സർക്കാർ തയാറാകുന്നില്ല. അപ്പോൾ പട്ടയം റദ്ദാക്കലിന്റെ പിന്നാന്പുറത്ത് മറ്റു പലതുമാണെന്ന് വ്യക്തമാണ്.സ്ഥലം എംഎൽഎ ആയിരുന്ന എ.കെ. മണി അധ്യക്ഷനായ ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയിലാണ് എം.ഐ. രവീന്ദ്രൻ കണ്വീനറായി പങ്കെടുത്ത് മിനിറ്റ്സിൽ ഒപ്പുവച്ചത്. സ്ഥലത്തെ എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും കമ്മിറ്റിയിൽ ഉണ്ടായിരുന്നു. അവരൊന്നും ഇന്നു മിണ്ടുന്നില്ല. പട്ടയം നൽകിയ മന്ത്രിയെയും അനുധാവനം ചെയ്ത ജില്ലാ കളക്ടറെയും റവന്യു വകുപ്പിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ച് ഡപ്യൂട്ടി തഹസിൽദാർ ആയ എം.ഐ. രവീന്ദ്രൻ തെറ്റിദ്ധരിപ്പിച്ചു എന്നാണ് പട്ടയം റദ്ദാക്കാനുള്ള ന്യായം. ഇവിടെ തെറ്റ് ആരുടേതാണെന്നു മാത്രം സർക്കാർ വ്യക്തമാക്കുന്നില്ലെങ്കിലും ശിക്ഷ ജനത്തിനാണ്.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 2019 ജൂണ് 18ന് റവന്യു മന്ത്രിയുടെ ചേന്പറിൽ നടന്ന യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈമാസം 18ന് പട്ടയം റദ്ദാക്കാൻ സർക്കാർ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി ഉത്തവിറക്കിയത്. ഉത്തരവിന്റെ സൂചികയിൽ ഇതു വ്യക്തമാക്കിയിട്ടുമുണ്ട്. 2019ലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ദേവികുളം താലൂക്കിലെ രവീന്ദ്രൻ പട്ടയങ്ങൾ എന്നു വിളിപ്പേരുള്ള പട്ടയങ്ങൾ റദ്ദാക്കി തുടങ്ങുകയും ചെയ്തു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇവിടെ എൽഡിഎഫ് വിജയിച്ചു.ദേവികുളം താലൂക്ക് ഉൾപ്പെടെ ജില്ലയിലെ എട്ടു താലൂക്കുകളിൽ വാണിജ്യാവശ്യങ്ങൾക്കുള്ള നിർമാണത്തിനും നിരോധനമുണ്ട്. ആ നിരോധനം 22-8- 2019ൽ ഇടുക്കി ജില്ല മുഴുവനാക്കിയും സർക്കാർ ഉത്തരവിറക്കി. ഹൈറേഞ്ചിലെ നാലു നിയമസഭാ മണ്ഡലങ്ങളിലും എൽഡിഎഫ് വിജയിച്ചു. 2011 ൽ ലോക പരിസ്ഥിതി പൈതൃക പട്ടികയിൽ ഹൈറേഞ്ച് പ്രദേശം ഉൾപ്പെടെയുള്ള മേഖല ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ റിപ്പോർട്ട് ഉണ്ടാക്കി. വനത്തിന്റെ സംരക്ഷണത്തിനായി ബഫർസോണും ഇഎഫ്എൽ പ്രദേശവും സൃഷ്ടിച്ചു. അവിടെയെല്ലാം മനുഷ്യരുടെ സാധാരണ ജീവിതംം തടസപ്പെടുകയാണ്.മൂന്നാറിൽ നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ പേരിൽ ആയിരക്കണക്കി ഏക്കർ പ്രദേശത്തെ ജനങ്ങൾ ഭീഷണി നേരിടുകയാണ്.
ഈ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ധനകാര്യ സ്ഥാപനങ്ങൾ വായ്പ നൽകുന്നില്ല. വസ്തുവിന്റെ പട്ടയ ഈടിന്മേൽ പണം വായ്പ നൽകിയ ധനകാര്യ സ്ഥാപനങ്ങൾ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയതോടെ പണം തിരിച്ചു പിടിക്കാൻ കഴിയാത്ത അവസ്ഥയിലെത്തും. ഇതു സംഭവിച്ചാൽ ഇടുക്കി ജില്ലയില ഒരു ഭൂമിക്കും വായ്പ നൽകാൻ ധനകാര്യ സ്ഥാപനങ്ങൾ തയാറാകില്ല. ഇപ്പോൾത്തന്നെ കേരളത്തിൽ മറ്റൊരിടത്തും ഇല്ലാത്ത ബാങ്ക് നടപടികൾ ഹൈറേഞ്ചിലുണ്ട്. ധനകാര്യ സ്ഥാപനത്തിൽ ഈടു വയ്ക്കുന്ന ഭൂമിയുടെ പട്ടയം യഥാർഥമാണെന്നു തെളിയിക്കുന്ന നിജസ്ഥിതി സർട്ടിഫിക്കറ്റ്കൂടി സ്ഥലം ഉടമ ഹാജരാക്കണം. ഇനിയും എന്തൊക്കെ അനുഭവിക്കേണ്ടി വരുമെന്നാണ് മലയോരകർഷകരുടെ ആശങ്ക.
കെ.എസ്. ഫ്രാൻസിസ്
ഊരുറപ്പിച്ചു ജീവിക്കാൻ കഴിയാതായവർ
02:21 AM Jan 24, 2022 | Deepika.com