പത്തനംതിട്ട: അടൂര്‍ കൊടുമണ്ണിലെ സിപിഎം, സിപിഐ സംഘര്‍ഷത്തിന് അയവില്ല. സിപിഐ നേതാക്കളെ സിപിഎമ്മുകാര്‍ വളഞ്ഞിട്ടു തല്ലുന്ന രംഗങ്ങളടങ്ങുന്ന ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നതോടെ ഇരുകക്ഷികളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി.
സിപിഐ സംസ്ഥാന നേതാക്കള്‍ അടക്കം സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. എല്‍ഡിഎഫ് സംസ്ഥാന സമിതിയില്‍ വിഷയം ഉന്നയിക്കാനാണ് തീരുമാനം.കൊടുമണ്‍ അങ്ങാടിക്കൽ തെക്ക് സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ സിപിഐ നേതാക്കളെ വളഞ്ഞിട്ട് മർദിക്കുന്ന ദൃശ്യങ്ങളാണ് ഇന്നലെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.സിപിഐ അങ്ങാടിക്കൽ ലോക്കൽ സെക്രട്ടറി സുരേഷ് ബാബു മണ്ഡലം സെക്രട്ടേറിയറ്റംഗം ഉദയൻ എന്നിവരെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ നടുറോഡിലിട്ട് അതിക്രൂരമായി മർദിക്കുന്ന രംഗങ്ങൾ പുറത്തായത്. കഴിഞ്ഞ 16 നായിരുന്നു സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്.
സിപിഎം കളളവോട്ട് ചെയ്യുന്നതായി ആരോപിച്ചുണ്ടായ വാക്കേറ്റങ്ങൾ ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. കല്ലേറിലും മർദനത്തിലും ഇരുവിഭാഗങ്ങളിലുമുള്ള നിരവധി പേർക്ക് പരിക്കേറ്റു. കൊടുമൺ സിഐക്കും രണ്ടു പോലീസുകാർക്കും തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അന്ന് രാത്രി അങ്ങാടിക്കൽ വടക്ക്, ഐക്കാട് പ്രദേശങ്ങളിൽ സിപിഐ നേതാക്കളുടെ വീടിന് നേരെയും ആക്രമണം നടന്നു. വീടുകളുടെ ജനൽ ഗ്ലാസുകളും മറ്റും തകർത്തിരുന്നു. സിപിഎം നടത്തിയ ആക്രമണത്തിൽ പ്രതികളെ പോലീസ് പിടികൂടാത്തതിനെതിരേ സിപിഐ സംസ്ഥാന കൗണ്‍സിലംഗം കെ.ആര്. ചന്ദ്രമോഹന്, ജില്ലാ സെക്രട്ടറി എ.പി. ജയന് എന്നിവരുടെ നേതൃത്വത്തിൽ ശനിയാഴ്ച അടൂർ ഡിവൈഎസ് പി ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചിരുന്നു.
സിപിഐ പ്രവർത്തകർക്കെതിരേ മാത്രം കേസേടുത്ത് ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി പോലീസ് ഏകപക്ഷിയമായ നടപടി സ്വീകരിക്കുന്നതായാണ് സിപിഐ നേതാക്കൾ പറയുന്നത്. ഇതു സംബന്ധിച്ച് സിപിഐ നേതാക്കൾ അടൂർ ഡിവൈഎസ് പിക്കു പരാതി നൽകാൻ എത്തിയപ്പോൾ പോലീസ് തടഞ്ഞത് ഏറെ നേരം വാക്കേറ്റത്തിന് ഇടയാക്കി. പോലീസും പ്രവര്‍ത്തകരുമായി ഉന്തും തള്ളുമുണ്ടായി.
കൊടുമണ്ണിൽ വീട് ആക്രമിച്ച സംഭവത്തിൽ കേസെടുക്കാമെന്ന് പോലീസ് ഉറപ്പു നൽകിയതിനെ തുടർന്നാണ് പ്രവർത്തകർ പിരിഞ്ഞത്. കൊടുമൺ- അങ്ങാടിക്കൽ പ്രദേശത്ത് സിപിഎമ്മിൽ പ്രവർത്തിച്ചിരുന്ന ഏതാനും പ്രവർത്തകർ കഴിഞ്ഞയിടെ പാർട്ടി വിട്ട് സിപിഐയിൽ ചേർന്നതോടെയാണ്ഇവിടെ പ്രശ്നങ്ങൾ ആരംഭിച്ചത്.
സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകളിൽ സീറ്റ് നൽകാത്തതും സിപിഎം - സിപിഎം ബന്ധം കൂടുതല്‍ വഷളാക്കി. 30 ന് കൊടുമൺ സർവീസ് സഹകരണ ബാങ്കിന്റെ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇവിടെയും സിപിഎം പാനലിനെതിരേ സിപിഐ മത്സരിക്കുന്നുണ്ട്.യുവജന സംഘടനാ നേതാക്കൾ തമ്മിൽ സമൂഹ മാധ്യമങ്ങളിലൂടെയും വെല്ലുവിളികൾ തുടരുന്നതിനിടെയാണ് ഇന്നലെ മര്‍ദന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. ഇപ്പോൾ പുറത്തു വന്ന ദൃശ്യങ്ങൾ സഹിതം സിപിഐ വീണ്ടും പരാതി നൽകിയിട്ടുണ്ട്. സമീപകാലത്തു പാര്‍ട്ടി മാറിയവര്‍ അടക്കമുള്ളവരെയാണ് സിപിഎമ്മുകാര്‍ ആക്രമിച്ചിട്ടുള്ളത്.
സിപിഐക്കാരെ സിപിഎമ്മുകാര്‍ വളഞ്ഞിട്ടു തല്ലുന്ന രംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍
02:21 AM Jan 24, 2022 | Deepika.com