തിരുവനന്തപുരം: കോവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി സംസ്ഥാനത്തു പ്രഖ്യാപിച്ച ആദ്യ ഞായർ നിയന്ത്രണം ഇന്ന്. അർധരാത്രി 12 വരെയാണു ലോക്ഡൗണിനു സമാനമായ നിയന്ത്രണം. അവശ്യ സർവീസുകൾക്കെല്ലാം ഇളവുണ്ട്. പോലീസ് പരിശോധന കർക്കശമാണ്. അടുത്ത 30നും ഞായർ നിയന്ത്രണമുണ്ട്.
വിവാഹ- മരണാനന്തര ചടങ്ങുകൾ 20 പേരെ മാത്രം പങ്കെടുപ്പിച്ചു കൊണ്ടു നടത്താം. അടിയന്തര വാഹന അറ്റകുറ്റപ്പണി നടത്താൻ വർക്ക് ഷോപ്പുകൾ തുറക്കും. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ബേക്കറികളിലും രാവിലെ ഏഴു മുതൽ രാത്രി ഒൻപതു വരെ ഭക്ഷണം പാഴ്സലായും വീടുകളിലെത്തിച്ചും നൽകാം. ഹോട്ടലിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ അനുമതിയില്ല. കള്ളുഷാപ്പുകൾ തുറക്കുമെങ്കിലും ബിവറേജസ് മദ്യവിൽപനശാലകൾ തുറക്കില്ല.
ഭക്ഷണ പദാർഥങ്ങൾ, പലവ്യഞ്ജനങ്ങൾ, പഴം, പച്ചക്കറികൾ, പാലും പാലുത്പന്നങ്ങളും വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ, ഇറച്ചിക്കടകൾ, കള്ളുഷാപ്പുകൾ തുടങ്ങിയവ രാവിലെ മുതൽ രാത്രി ഒൻപതു വരെ തുറക്കാം. അത്യാവശ്യ ഘട്ടങ്ങളിൽ ജനങ്ങൾക്ക് അടുത്തുള്ള കടകളിൽ പോകാം.
നേരത്തേ ബുക്ക് ചെയ്ത വിനോദ സഞ്ചാരികളുടെ കാറുകൾക്കും ടാക്സി വാഹനങ്ങൾക്കും സഞ്ചരിക്കാം. ഹോട്ടലുകളിലെയും റിസോർട്ടുകളിലെയും സ്റ്റേ വൗച്ചേഴ്സ് ഹാജരാക്കണം. സർക്കാർ- സ്വകാര്യ സ്ഥാപനങ്ങൾ, കന്പനികൾ അടക്കമുള്ളവയിലെ ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡുമായി സഞ്ചരിക്കാം.
ഇന്നു കർശന നിയന്ത്രണങ്ങൾ
01:30 AM Jan 23, 2022 | Deepika.com