കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ ഗുരുതരമായ അനാസ്ഥ കാട്ടുന്നതു പ്രതിഷേധാർഹമാണെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി.
സർക്കാർ ആശുപത്രികളിൽ സാധാരണക്കാരായ ആളുകൾക്കു ടെസ്റ്റ് നടത്താനും ചികിത്സ നൽകാനുമുള്ള സൗകര്യങ്ങൾ ഇല്ല. പ്രതിരോധ പ്രവർത്തനങ്ങളിൽനിന്നു സർക്കാർ സംവിധാനങ്ങൾ പിൻവലിഞ്ഞു. അണുനശീകരണ പ്രവർത്തങ്ങൾ നടക്കുന്നില്ല.
കോവിഡ് പരിശോധന നടത്തുന്ന വലിയ വിഭാഗത്തിനു കോവിഡ് സ്ഥിരീകരിക്കാൻ സാധ്യത ഉണ്ടെന്ന കാരണം പറഞ്ഞു പരിശോധന പ്രോത്സാഹിപ്പിക്കാത്തതുമൂലം സമൂഹ വ്യാപനം വർധിക്കുന്നുവെന്ന യാഥാർഥ്യം തിരിച്ചറിയണം.
മുഖ്യമന്ത്രി ചുമതല ആരെയും ഏല്പിക്കാതെ ചികിത്സക്കു പോയതിനാൽ സർക്കാർ നാഥനില്ലാക്കളരിയായി. അശാസ്ത്രീയമായപ്രവർത്തനങ്ങളിലൂടെയും ഏകോപനമില്ലായ്മ മൂലവും ആരോഗ്യ വകുപ്പ് നിഷ്ക്രിയമായിരിക്കുന്നു .സമ്മേളനങ്ങളെയും ജനക്കൂട്ടത്തെയും ഒഴിവാക്കാൻ കോടതിക്ക് ഇടപെടേണ്ടി വരുന്നത് ഉത്തരവാദപ്പെട്ടവർ തിരിച്ചറിയണം. അവയെ ന്യായീകരിക്കുന്നവർ സമൂഹത്തെ വെല്ലുവിളിക്കുകയാണ്.
പ്രസിഡന്റ് അഡ്വ ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന നേതൃസമ്മേളനത്തിൽ ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ഡോ ജോബി കാക്കശേരി, ഡോ. ജോസുകുട്ടി ഒഴുകയിൽ, ബേബി പൊട്ടനാനി, മാത്യു കല്ലടിക്കൊട്, ബെന്നി ആന്റണി എന്നിവർ പ്രസംഗിച്ചു.
കോവിഡ് പ്രതിരോധത്തിൽ കുറ്റകരമായ അനാസ്ഥ: കത്തോലിക്ക കോൺഗ്രസ്
01:29 AM Jan 23, 2022 | Deepika.com