തിരുവനന്തപുരം: കോവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി സംസ്ഥാനത്തു പ്രഖ്യാപിച്ച ഞായറാഴ്ച നിയന്ത്രണം നാളെ. മിനി ലോക്ഡൗണിനു സമാനമായി നാളെ പോലീസ് പരിശോധനകളുണ്ടാകും. അവശ്യസർവീസുകൾക്കെല്ലാം ഇളവുണ്ട്. നിശ്ചയിച്ച വിവാഹച്ചടങ്ങുകൾക്കും മരണാനന്തര ചടങ്ങുകൾക്കും 20 പേരെ മാത്രം പങ്കെടുപ്പിച്ചു നടത്താൻ അനുമതിയുണ്ട്.
അടിയന്തര വാഹന അറ്റകുറ്റപ്പണികൾക്കായി വർക്ക്ഷോപ്പുകൾ തുറക്കാം. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ബേക്കറികളിലും രാവിലെ ഏഴു മുതൽ രാത്രി ഒൻപതു വരെ ഭക്ഷണം പാഴ്സലായും വീടുകളിലെത്തിച്ചും നൽകാം.
ഭക്ഷണപദാർഥങ്ങൾ, പലവ്യഞ്ജനങ്ങൾ, പഴം, പച്ചക്കറികൾ, പാലും പാലുത്പന്നങ്ങളും വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ, ഇറച്ചിക്കടകൾ തുടങ്ങിയവ രാവിലെ ഏഴു മുതൽ രാത്രി ഒൻപതു വരെ തുറക്കാം. അത്യാവശ്യ ഘട്ടങ്ങളിൽ ജനങ്ങൾക്ക് അടുത്തുള്ള കടകളിൽ മാത്രം പോകാൻ അനുമതിയുണ്ടാകും. ഇതിനായി സത്യവാങ്മൂലം കരുതണം. കൊറിയർ, ഇ-കോമേഴ്സ് പ്രവർത്തനങ്ങൾ രാവിലെ ഏഴു മുതൽ രാത്രി ഒൻപതു വരെയാകാം.
നേരത്തേ ബുക്ക് ചെയ്ത വിനോദസഞ്ചാരികളുടെ കാറുകളും ടാക്സി വാഹനങ്ങളും അനുവദിക്കും.
ഹോട്ടലിലെയും റിസോർട്ടിലെയും സ്റ്റേ വൗച്ചേഴ്സ് അടക്കം ഹാജരാക്കണം. ഞായറാഴ്ച ജോലിനോക്കേണ്ടി വരുന്ന സർക്കാർ- സ്വകാര്യ സ്ഥാപനങ്ങൾ, കന്പനികൾ അടക്കമുള്ളവയിലെ ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡുമായി സഞ്ചരിക്കാൻ അനുമതിയുണ്ട്. മാധ്യമസ്ഥാപന ജീവനക്കാർക്കും സഞ്ചരിക്കാം.
നിശ്ചയിച്ചിട്ടുള്ള വിവിധ പരീക്ഷകളിൽ പങ്കെടുക്കാനുള്ളവർക്ക് അഡ്മിറ്റ് കാർഡുകൾ ഹാജരാക്കിയാൽ സഞ്ചാരം തടയില്ല. ആരോഗ്യമേഖലയിലെ മെഡിക്കൽ സ്റ്റോറുകൾ, ആംബുലൻസ് സർവീസുകൾ, സാനിറ്റേഷൻ ജീവനക്കും ഇളവുണ്ട്.
ദീർഘദൂര യാത്ര കഴിഞ്ഞെത്തുന്നവർ ട്രെയിൻ, ബസ്, വിമാനയാത്രാ രേഖ കാട്ടിയാൽ സഞ്ചരിക്കാം. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, വിമാനത്താവളം എന്നിവിടങ്ങളിൽ എത്തുന്നവർക്ക് ഓട്ടോ, ടാക്സി സംവിധാനം ഉപയോഗിക്കാം. അടിയന്തര ആശുപത്രി, വാക്സിനേഷൻ ആവശ്യങ്ങൾക്കായി രേഖകളുമായി പുറത്തിറങ്ങാം.
പരിശോധന അർധരാത്രി മുതൽ
മിനി ലോക്ഡൗണിനു മുന്നോടിയായി ഇന്ന് അർധരാത്രി പോലീസ് പരിശോധന തുടങ്ങും. പ്രധാന പോയിന്റുകളിൽ പോലീസ് പരിശോധനയുണ്ടാകും.
നാളെ മിനി ലോക്ഡൗണ് ; പോലീസ് ഇറങ്ങും
01:33 AM Jan 22, 2022 | Deepika.com