കൊച്ചി/കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലയില്‍ 50 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന പൊതുയോഗങ്ങള്‍ നടത്തുന്നത് ഹൈക്കോടതി ഒരാഴ്ചത്തേക്ക് തടഞ്ഞു. ഇതിനു പിന്നാലെ സിപിഎം ജില്ലാ സമ്മേളനം ഇന്നലെ ഒറ്റ ദിവസംകൊണ്ട് അവസാനിപ്പിച്ചു.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പൊതുപരിപാടികള്‍ പാടില്ലെന്നു വ്യക്തമാക്കി കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ നല്കിയ ഉത്തരവ് സിപിഎം ജില്ലാ സമ്മേളനം നടത്താന്‍വേണ്ടി പിന്‍വലിച്ചെന്നാരോപിച്ച് തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയായ പി.എന്‍. അരുണ്‍ രാജ് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് കെ. വിനോദ് ചന്ദ്രന്, ജസ്റ്റീസ് സി. ജയചന്ദ്രന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
ഹര്‍ജി പരിഗണിക്കവെ രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനങ്ങള്ക്കെന്താണ് പ്രത്യേകതയെന്നും റിപ്പബ്ലിക്ദിന പരിപാടിക്കുപോലും 50 പേരെ മാത്രമല്ലേ അനുവദിച്ചിട്ടുള്ളൂവെന്നും ഡിവിഷന് ബെഞ്ച് വാക്കാല്‍ ചോദിച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്ത് ജില്ലകളെ എ, ബി, സി എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ടെന്നും കാസര്‍ഗോഡ് ജില്ലയില്‍ വ്യാപനം കുറവായതിനാല്‍ മൂന്നു വിഭാഗങ്ങളിലും ഉള്‍പ്പെടില്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
ജില്ലയില്‍ 36 ശതമാനം രോഗികള്‍ ആശുപത്രിയിലാണെന്നും ഈ ജില്ല മൂന്നു വിഭാഗങ്ങളിലും ഉള്‍പ്പെടുന്നില്ലെന്നതിനാല്‍ നിലവിലെ മാനദണ്ഡങ്ങള്‍ യുക്തിസഹമാണോയെന്നു ഡിവിഷന് ബെഞ്ച് ആരാഞ്ഞു. തുടര്‍ന്നാണ് 50 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന പൊതുപരിപാടികള്‍ ഒരാഴ്ചത്തേക്ക് തടഞ്ഞ് ഇടക്കാല ഉത്തരവു നല്‍കിയത്.
ഹൈക്കോടതി കർശന നിലപാട് സ്വീകരിച്ചതോടെ മൂന്നുദിവസം നടത്താൻ നിശ്ചയിച്ചിരുന്ന സിപിഎം കാസർഗോഡ് ജില്ലാസമ്മേളനം ഒരു ദിവസംകൊണ്ട് അവസാനിപ്പിച്ചു. ഇന്നലെ രാവിലെ പത്തോടെ തുടങ്ങിയ സമ്മേളനം രാത്രി പത്തരയോടെ അവസാനിപ്പിക്കുകയായിരുന്നു.
മടിക്കൈ അമ്പലത്തുകരയിലെ സമ്മേളനവേദിയിൽ സംസ്ഥാന കമ്മിറ്റിയംഗം സി.എച്ച്. കുഞ്ഞമ്പു മൂന്നുദിവസത്തെ പരിപാടിയുടെ അജൻഡ അവതരിപ്പിച്ചു പാസാക്കിയിരുന്നു. വൈകുന്നേരം നാലോടെ സമ്മേളനം രണ്ടുദിവസമായി ചുരുക്കിയെന്നും ശനിയാഴ്ച വൈകുന്നേരത്തോടെ സമാപിക്കുമെന്നും സംഘാടകർ അറിയിച്ചു.
ഇതിനു തൊട്ടുപിന്നാലെയായിരുന്നു ഹൈക്കോടതി ഇടക്കാല ഉത്തരവ്. ഇതോടെ വൈകുന്നേരം 5.45 ന് സമ്മേളനം ഒറ്റദിവസംകൊണ്ട് അവസാനിപ്പിക്കുകയാണെന്ന് സിപിഎം നേതൃത്വം അറിയിച്ചു.
കാസര്‍ഗോട്ട് 50 പേരില്‍ കൂടുതലുള്ള പൊതുയോഗം തടഞ്ഞു ; സിപിഎം സമ്മേളനം ഒറ്റദിവസത്തിലൊതുക്കി
01:33 AM Jan 22, 2022 | Deepika.com