തൊടുപുഴ: രവീന്ദ്രൻ പട്ടയം വിതരണം ചെയ്ത് രണ്ടു പതിറ്റാണ്ടിനു ശേഷം ഇതു റദ്ദുചെയ്യുന്പോൾ ചോദ്യം ചെയ്യപ്പെടുന്നത് അന്നത്തെ എൽഡിഎഫ് സർക്കാരിന്റെ സാങ്കേതിക പിഴവ്. നിയമപരമായി പട്ടയം നൽകാൻ അനുമതിയില്ലാതിരുന്ന അന്നത്തെ ദേവികുളം അഡീഷണൽ തഹസീൽദാരായിരുന്ന എം. ഐ. രവീന്ദ്രനെ പട്ടയം നൽകാൻ ചുമതലപ്പെടുത്തിയ നടപടിയാണ് 23 വർഷത്തിനു ശേഷം ഭൂ വുടമകളെ വലയ്ക്കുന്നത്.
പട്ടയം നൽകുന്നതിനു ഇദ്ദേഹത്തെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് അന്നു ഗസറ്റിൽ വിജ്ഞാപനം ചെയ്തിരുന്നില്ല. ഈ പിഴവാണ് പിന്നീട് ഇദ്ദേഹം നൽകിയ പട്ടയത്തെ ചോദ്യം ചെയ്യാൻ ഇടയാക്കിയതും നിലവിലെ വിവാദത്തിലേക്ക് എത്തിച്ചതും.
അന്നത്തെ ഇടുക്കി ജില്ലാ കളക്ടറായിരുന്ന വി.ആർ.പത്മനാഭനാണ് അസാധാരണ ഉത്തരവിലൂടെ പട്ടയം നൽകാൻ രവീന്ദ്രനെ ചുമതലപ്പെടുത്തിയത്. സർക്കാർ വിജ്ഞാപനം ഇറക്കാതെ റവന്യു മന്ത്രി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.1999-ൽ മൂന്നാർ മേഖലയിൽ വിതരണം ചെയ്ത 530 പട്ടയങ്ങളാണ് രവീന്ദ്രൻ പട്ടയം എന്ന പേരിൽ അറിയപ്പെടുന്നത്. 2007-ലെ വി. എസ് സർക്കാരിന്റെ മൂന്നാർ ഒഴിപ്പിക്കലിനെ തുടർന്നാണ് രവീന്ദ്രൻ പട്ടയത്തെ സംബന്ധിച്ചുള്ള സംശയങ്ങൾ ഉയരുന്നത്.
മൂന്നാർ അടങ്ങുന്ന കണ്ണൻ ദേവൻ ഹിൽസ്, വെളളത്തൂവൽ, ആനവിരട്ടി, കൊട്ടക്കാന്പൂർ, കുഞ്ചിത്തണ്ണി, കാന്തല്ലൂർ, മറയൂർ വില്ലേജുകളിലെ 10,000-ഓളം ഏക്കർ ഭൂമിക്ക് പട്ടയം നൽകാനാണ് നിർദേശിച്ചിരുന്നത്.
1999 മാർച്ചിൽ തൊടുപുഴ ടൗണ്ഹാളിൽ നടന്ന പട്ടയമേളയിൽ അന്നത്തെ റവന്യു മന്ത്രി കെ.ഇ. ഇസ്മായിലാണ് പട്ടയങ്ങൾ വിതരണം ചെയ്തത്. അതേ സമയം നിലവിലുള്ളത് റദ്ദ് ചെയ്ത് പുതിയ പട്ടയത്തിനു അപേക്ഷ സ്വീകരിക്കുന്നതുൾപ്പെടെയുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് സർക്കാർ പറയുന്പോഴും ഇതിനുള്ള സാധ്യത വിരളമാണെന്നാണ് റവന്യു ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
റദ്ദ് ചെയ്യുന്ന പട്ടയങ്ങളുടെ കൂട്ടത്തിൽ സിപിഎം ഓഫീസുൾപ്പെടെയുള്ളവ ഉണ്ടെങ്കിലും അവയെ തൊടാൻ അധികൃതർ തയാറാകുമോയെന്ന കാര്യം സംശയമാണ്. ഇതേ സമയം സാധാരണക്കാരാകും പട്ടയം റദ്ദ് ചെയ്തതുമൂലം കൂടുതൽ വിയർക്കേണ്ടിവരിക.
ജെയിസ് വാട്ടപ്പിള്ളിൽ
രവീന്ദ്രൻ പട്ടയം : സർക്കാരിന്റെ സാങ്കേതിക പിഴവ്; വെട്ടിലാകുന്നത് സാധാരണക്കാർ
01:33 AM Jan 22, 2022 | Deepika.com