തിരുവനന്തപുരം: 2022 ലെ റബർ, സ്പൈസസ് ബില്ലുകളിൽ വിയോജനകുറിപ്പ് രേഖപ്പെടുത്തി കോണ്ഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി എംപി കേന്ദ്ര വാണിജ്യമന്ത്രാലയത്തിന് കത്ത് നൽകി.
സ്വാഭാവിക റബറിനെ കാർഷികവിളയായി പ്രഖ്യാപിക്കണമെന്നും താങ്ങുവിലനിശ്ചയിക്കണമെന്നും റബർ ബിൽ 2022 നുള്ള വിയോജന കുറിപ്പിൽ ജോസ് കെ മാണി ആവശ്യപ്പെട്ടു.
സ്വാഭാവികറബറിനു ലോക വ്യാപാര സംഘടനയുടെ പരിരക്ഷ ലഭിക്കണമെങ്കിൽ കാർഷിക വിളയായി പ്രഖ്യാപിക്കണം. കർഷകർക്ക് നഷ്ടം സംഭവിക്കാത്ത തരത്തിൽ റബറിന് താങ്ങുവില ഏർപ്പെടുത്താനുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളിക്കാനുള്ള നടപടി സ്വീകരിക്കണം.
സ്വാഭാവിക റബറിനു കുറഞ്ഞ, കൂടിയ വിലകൾ നിശ്ചയിക്കുന്പോൾ തന്നെ ഇറക്കുമതി ചെയ്യുന്ന റബറിനും മിനിമം, മാക്സിമം വില നിശ്ചയിക്കണം. റബർ ബോർഡിന്റെ അധികാരങ്ങൾ കവർന്നെടുക്കാനുള്ള റബർ ബില്ലിലെ വ്യവസ്ഥകൾ എടുത്തുകളയണം.
റബർ ഉദാരമായി ഇറക്കുമതി ചെയ്യാനുള്ള നീക്കം തടയാൻ ഫലപ്രദമായ വ്യവസ്ഥകൾ പുതിയ ബില്ലിൽ ഉൾപ്പെടുത്തണം. സ്വാഭാവിക റബർ വൻതോതിൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലെ കർഷകർക്കും സംഘടനകൾക്കും റബർ ബോർഡിൽ മതിയായ പ്രാതിനിധ്യം നൽകണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു.
സ്പൈസസ് ബില്ലിലും കർഷകരെ ദോഷകരമായി ബാധിക്കുന്ന നിരവധി വസ്തുതകളുണ്ട്. 1986 ലെ നിയമത്തിൽ സുഗന്ധവ്യജ്ഞനങ്ങളുടെ അഭ്യന്തരവില നിശ്ചയിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ടി ഉൾപ്പെടുത്തിയിരുന്ന വ്യവസ്ഥകൾ പുതിയ ബില്ലിൽ ഉൾപ്പെടുത്താത്തത് തികച്ചും കർഷകദ്രോഹമാണ്. ഇത് ഏലംകർഷകരെ കൂടുതലായി ബാധിക്കും. അതിനാൽ കർഷകർക്ക് മികച്ച ആദായം ഉറപ്പാക്കി ഏലംകൃഷി സംരക്ഷിക്കണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.
സ്വാഭാവികറബർ കാർഷിക വിളയാക്കണം: ജോസ് കെ. മാണി
01:33 AM Jan 22, 2022 | Deepika.com