തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപന പശ്ചാത്തലത്തിൽ ക്ലസ്റ്റർ മാനേജ്മെന്റിനു രൂപം നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. സ്കൂളുകളിലും ഓഫീസുകളിലും സുരക്ഷ ഉറപ്പാക്കാനാണ് ക്ലസ്റ്റർ മാനേജ്മെന്റ് ആവിഷ്കരിച്ചത്.
എല്ലാ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഒരു ഇൻഫെക്ഷൻ കണ്ട്രോൾ ടീം (ഐസിടി) രൂപീകരിക്കണം. തെരഞ്ഞെടുത്ത ടീം അംഗങ്ങൾക്ക് സ്ഥാപനങ്ങളിലും ഓഫീസുകളിലും പിന്തുടരേണ്ട മാർഗനിർദേശങ്ങൾ സംബന്ധിച്ച് പരിശീലനം നൽകണം. ദിവസവും രോഗലക്ഷണ പരിശോധന നടത്തുക എന്നതാണ് അണുബാധ നിയന്ത്രണ ടീമിന്റെ പ്രധാന ഉത്തരവാദിത്തം. ക്ലസ്റ്റർ രൂപീകരണത്തിന്റെ കാര്യത്തിൽ, ഉയർന്ന അപകടസാധ്യതയുള്ള എല്ലാ സന്പർക്കങ്ങളും ഈ ടീം തിരിച്ചറിയുകയും ക്വാറന്റൈൻ ചെയ്യിക്കുകയും വേണം.
എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ പ്രാദേശിക ആരോഗ്യ പ്രവർത്തകരുടെ സഹായം തേടാം.
രണ്ടു വ്യക്തികൾക്ക് ഏഴു ദിവസത്തിനുള്ളിൽ ഒരേ ക്ലാസിലോ ഓഫീസ് മുറിയിലോ സ്ഥാപനത്തിലോ ഓഫീസിലോ ഒരേ പ്രദേശത്ത് പ്രവർത്തിക്കുന്ന വ്യക്തികൾക്കിടയിലോ രോഗം വരുന്പോഴാണ് ഒരു ക്ലസ്റ്റർ രൂപപ്പെടുന്നത്. ഒരു ക്ലസ്റ്ററിന്റെ കാര്യത്തിൽ, രോഗം വരാൻ ഏറെ സാധ്യതയുള്ള സന്പർക്കത്തിലുള്ളവരെ ഐസിടി കണ്ടെത്തി അവരെ ക്വാറന്റൈൻ ചെയ്യണം. ഓഫീസുകളിൽ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നില്ലെന്ന് ഐസിടി ഉറപ്പാക്കണം.
പത്തിലധികം ആളുകൾക്ക് കോവിഡ് ബാധിച്ചാൽ ആ പ്രദേശം ലാർജ് ക്ലസ്റ്ററാകും. പത്തിലധികം പേർക്കു രോഗബാധയേറ്റിട്ടുള്ള അഞ്ചു ക്ലസ്റ്ററുകളിലധികം ഉണ്ടെങ്കിൽ മാത്രം പ്രാദേശിക ആരോഗ്യ അധികൃതരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപനം അല്ലെങ്കിൽ ഓഫീസ് അഞ്ചു ദിവസത്തേക്ക് അടച്ചിടാൻ തീരുമാനിക്കാവുന്നതാണ്. സാധ്യമാകുന്നിടത്തെല്ലാം സ്ഥാപനങ്ങളും ഓഫീസുകളും തുറന്നു പ്രവർത്തിക്കണം. അടച്ചുപൂട്ടൽ അവസാന മാർഗമായി മാത്രമേ പരിഗണിക്കാവൂ.
കോവിഡ് വ്യാപനം: ക്ലസ്റ്റർ മാനേജ്മെന്റിനു രൂപം നൽകി
01:33 AM Jan 22, 2022 | Deepika.com