കോട്ടയം: ഗുണ്ടകളുടെ കൊലവിളിയിൽ കേരളം നടുങ്ങിനിൽക്കുകയാണെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസിനെ പരിഹസിച്ചും വെല്ലുവിളിച്ചും യുദ്ധപ്രഖ്യാപനം നടത്തിയും ഗുണ്ടകൾ അഴിഞ്ഞാടുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോട്ടയത്ത് ഗുണ്ടകൾ കൊലപ്പെടുത്തിയ ഷാൻ ബാബുവിന്റെ വീട് സന്ദർശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു സതീശൻ.
ഷാൻ ബാബുവിനെ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയെന്ന് അമ്മ സ്റ്റേഷനിലെത്തി പരാതിപ്പെട്ടിട്ടും ഒരു പോലീസുകാരൻ പോലും അന്വേഷിക്കാൻ പോയില്ല. പിന്നയെന്താണു പോലീസിന്റെ ജോലിയെന്നും സതീശൻ ചോദിച്ചു.
കാപ്പ ആക്ടിന്റെ മൂന്നാം വകുപ്പ് അനുസരിച്ച് മാത്രമേ ഗുണ്ടകളെ ജയിലിലാക്കാൻ സാധിക്കൂ. പോലീസ് റിപ്പോർട്ട് കൂടി പരിശോധിച്ചശേഷം മാത്രമേ അപ്പീൽ കമ്മിറ്റിക്ക് ഒരു ഗുണ്ടയ്ക്കു മേൽ ചുമത്തിയിരിക്കുന്ന ചാർജ് ഒഴിവാക്കാനാകൂ.
കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്തിയ ഗുണ്ടയ്ക്കെതിരായ ചാർജ് റദ്ദാക്കുന്പോൾ ഇത്തരമൊരു പേലീസ് റിപ്പോർട്ട് പരിഗണിച്ചിരുന്നില്ല. പോലീസ് റിപ്പോർട്ട് ഇല്ലാതെയാണോ അപ്പീൽ കമ്മിറ്റി അപേക്ഷ പരിഗണിച്ചതെന്നും സതീശൻ ചോദിച്ചു. തിരുവനന്തപുരത്ത് ഒരാളുടെ കാലുമായി ഗുണ്ടകൾ ബൈക്കിൽ പ്രകടനം നടത്തി.
7200 ഗുണ്ടകൾ അഴിഞ്ഞാടുകയാണെന്നാണ് റിപ്പോർട്ട്. ടി.പി. ചന്ദ്രശേഖരൻ കൊലക്കേസ് പ്രതികൾ ഉൾപ്പെടെയുള്ളവർക്ക് 290 ദിവസം വരെയാണ് പരോൾ നൽകിയിരിക്കുന്നത്. പരോളിൽ കഴിയുന്ന പ്രതികൾ സ്വർണക്കള്ളക്കടത്തും ലഹരിക്കടത്തും ക്വട്ടേഷൻ പണികളും ഏറ്റെടുക്കുന്നു.
ലഹരിക്കടത്തിന്റെ ഹബ്ബായി കേരളം മാറി. ഇതൊന്നും നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഇല്ലാതെ നാഥനില്ലാക്കളരിയായി സംസ്ഥാനം മാറിയിരിക്കുകയാണ്. മുഖ്യമന്ത്രി ചികിത്സയ്ക്കു പോയ സാഹചര്യത്തിൽ ആർക്കാണ് ഇതിന്റെയൊക്കെ ചുമതലയെന്നും സതീശൻ ചോദിച്ചു.
ഗുണ്ടകൾ കൊലപ്പെടുത്തിയ ഷാൻ ബാബുവിന്റെ വീട് പ്രതിപക്ഷ നേതാവ് സന്ദർശിച്ചു
12:39 AM Jan 21, 2022 | Deepika.com