തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിൽ ഒന്നുമുതൽ ഒൻപതു വരെയുള്ള ക്ലാസിലെ കുട്ടികൾ നാളെ മുതൽ രണ്ടാഴ്ചത്തേക്കു സ്കൂളിൽ എത്തേണ്ടതില്ലെന്നും രണ്ടാഴ്ച കഴിഞ്ഞ് സ്ഥിതിഗതികൾ വിലയിരുത്തി തുടർനടപടികൾ സ്വീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ്.
ഒന്നു മുതൽ ഒൻപതു വരെയുള്ള ക്ലാസുകൾ വീണ്ടും ഓണ്‍ലൈൻ ആക്കുന്നതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച മാർഗരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 10, 11, 12 ക്ലാസുകളിലെ കുട്ടികൾക്കു സാധാരണ നിലയിൽ ക്ലാസുണ്ടാവും. എല്ലാ അധ്യാപകരും സ്കൂളിൽ ഹാജരാകണം.
22, 23 തീയതികളിൽ എല്ലാ ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗങ്ങളിലും ശുചീകരണ, അണുനശീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടതാണ്.
സെക്കൻഡറി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ സ്കൂൾ രണ്ടാഴ്ച അടച്ചിടണം. സ്കൂളുകളിൽ ആരംഭിച്ച വാക്സിനേഷൻ ഡ്രൈവ് തടസമില്ലാതെ നടക്കുന്നുവെന്നു വിദ്യാഭ്യാസ ഓഫീസർമാർ ഉറപ്പുവരുത്തണം.
ഒന്നുമുതൽ ഒൻപതു വരെ ക്ലാസുകളിലെ എല്ലാ വിദ്യാർഥികൾക്കും ഡിജിറ്റൽ ക്ലാസുകൾ കാണുന്നതിനാവശ്യമായ സാങ്കേതിക സൗകര്യമുണ്ടെന്ന് പ്രഥമാധ്യാപകന്റെ നേതൃത്വത്തിൽ ഉറപ്പുവരുത്തണം.
ഓണ്‍ലൈൻ പഠനവുമായി ബന്ധപ്പെട്ട് കുട്ടികൾ അഭിമുഖീകരിക്കുന്ന പഠന സമ്മർദങ്ങൾ ലഘൂകരിക്കുന്നതിന് ആവശ്യമെങ്കിൽ രക്ഷിതാക്കളുമായി ചേർന്ന് പ്രത്യേക കൗണ്‍സലിംഗ് പ്രോഗ്രാമുകൾ സംഘടിപ്പിക്കണമെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.
ഒൻപതാം ക്ലാസ് വരെ ഓണ്‍ലൈൻ പഠനം
01:43 AM Jan 20, 2022 | Deepika.com