തിരുവനന്തപുരം: തിരക്ക് കുറയ്ക്കാനും നിന്നുയാത്ര ഒഴിവാക്കാനുമായി കെഎസ്ആർടിസി ബസ് സർവീസുകളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനം. ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗത്തിലാണ് തീരുമാനം.
കെഎസ്ആർടിസി യിൽ ഭൂരിഭാഗം ജീവനക്കാർക്കും കോവിഡാണെന്നും സർവീസ് അവതാളത്തിലാണെന്നുമുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നു ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
സർവീസ് കുറയ്ക്കുന്നത് ഇപ്പോൾ പരിഗണനയിൽ ഇല്ല. ഇന്നത്തെ കോവിഡ് അവലോകന യോഗ തീരുമാനപ്രകാരമായിരിക്കും മറ്റു നിയന്ത്രണങ്ങളെന്നും മന്ത്രി പറഞ്ഞു. ഏതാണ്ട് എല്ലാ ജീവനക്കാരും വാക്സിൻ എടുത്തവരാണെന്നും മന്ത്രി പറഞ്ഞു.
കണ്ടക്ടർമാർക്ക് ഉടൻ ബൂസ്റ്റർ ഡോസ് നൽകും. തുടർന്ന് ഡ്രൈവർമാർക്കും മറ്റു ജീവനക്കാർക്കും ബൂസ്റ്റർ ഡോസ് നൽകും. ശരാശരി 3500 ബസുകളാണു സർവീസ് നടത്തുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച 3437 ബസ് സർവീസ് നടത്തി.
കെഎസ്ആർടിസി യിൽ 2.71 ശതമാനം ജീവനക്കാർക്കാണു കോവിഡ് ബാധിച്ചത്. ഒരു സർവീസും വെട്ടിക്കുറയ്ക്കേണ്ട സാഹചര്യം നിലവിലില്ല. 1150 ജീവനക്കാരുള്ള ജലഗതാഗത വകുപ്പിൽ 20 പേർക്ക് കോവിഡുണ്ട്.
കോവിഡിന്റെ പേരിൽ ആർടിഒ ഓഫീസുകൾ അടയ്ക്കില്ല. ഡ്രൈവിംഗ് ടെസ്റ്റ് നിർത്തിവയ്ക്കാൻ ഉത്തരവിറക്കിയ എറണാകുളം ആർടിഒയോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ഡ്രൈവിംഗ് ടെസ്റ്റുകൾ തുടരും. ജീവനക്കാർ കുറവുണ്ടെങ്കിൽ മറ്റ് സ്ഥലങ്ങളിൽനിന്നു നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആർടിസി സർവീസുകൾ വർധിപ്പിക്കും
01:42 AM Jan 20, 2022 | Deepika.com