ഉദുമ (കാസർഗോഡ്): സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കല്ലിടാനെത്തിയ ഉദ്യോഗസ്ഥസംഘത്തെ നാട്ടുകാര്‍ തടഞ്ഞു.
ഉദുമ പഞ്ചായത്തിലെ 19, 21 വാര്‍ഡുകളില്‍പ്പെട്ട കണ്ണികുളങ്ങര, കുന്നില്‍ പ്രദേശങ്ങളില്‍ ഇന്നലെ രാവിലെ കല്ലിടാനെത്തിയ കെ-റെയില്‍ ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘത്തെയാണ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സ്ത്രീകളടക്കമുളള തദ്ദേശവാസികള്‍ ഉപരോധിച്ചത്.
ഉദ്യോഗസ്ഥര്‍ ബേക്കല്‍ പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് എസ്ഐ രജനീഷ് മാധവന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയിട്ടും നാട്ടുകാരുടെ നിലപാടില്‍ അയവുണ്ടായില്ല. ഒടുവില്‍ കല്ലിടല്‍ മാറ്റിവച്ച് ഉദ്യോഗസ്ഥസംഘം തിരിച്ചുപോകുകയായിരുന്നു.
തുടര്‍പരിശോധനയ്ക്കോ സ്ഥലം അടയാളപ്പെടുത്താനുള്ള കുറ്റികള്‍ നാട്ടാനോ ഉദ്യോഗസ്ഥര്‍ വീണ്ടുമെത്തിയാല്‍ ഇനിയും തടയുമെന്ന് നാട്ടുകാര്‍ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തംഗം പുഷ്പ ശ്രീധരന്, പഞ്ചായത്തംഗങ്ങളായ ചന്ദ്രന് നാലാംവാതുക്കല്, ബിന്ദു സുതന്, ശകുന്തള ഭാസ്കരന്, ഹാരീസ് അങ്കക്കളരി, കോണ്‍ഗ്രസ് നേതാവ് അന്‍വര്‍ മാങ്ങാട് എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നൽകി.
പഞ്ചായത്തിലെ 13-ാം വാര്‍ഡിലും കഴിഞ്ഞദിവസം കല്ലിടാന്‍ വന്ന സംഘത്തെ പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ തദ്ദേശവാസികള്‍ ഉപരോധിച്ചിരുന്നു. പ്രതിഷേധത്തെത്തുടര്‍ന്ന് അവിടെയും കല്ലിടാതെ സംഘം മടങ്ങിപ്പോകുകയായിരുന്നു.
പദ്ധതിക്കെതിരായ പ്രതിഷേധം ശക്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി നാട്ടുകാരുടെ സമരസമിതി രൂപീകരണയോഗം ഇന്നു വൈകുന്നേരം മൂന്നിന് വള്ളിയോട്ട് തറവാട്ടില്‍ ചേരാനും തീരുമാനിച്ചിട്ടുണ്ട്.
ഉദുമയില്‍ കെ-റെയിലിന്റെ കല്ലിടാനെത്തിയവരെ തടഞ്ഞു
01:42 AM Jan 20, 2022 | Deepika.com