ആലുവ: നിയമവിദ്യാർഥിനി മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിൽ ആരോപണവിധേയനായ ആലുവ മുന്‍ സർക്കിൾ ഇൻസ്പെക്ടറെ കുറ്റപത്രത്തിൽനിന്ന് ഒഴിവാക്കിയതിനെതിരേ കോടതിയെ സമീപിക്കുമെന്ന് അച്ഛൻ ദിൽഷാദ് സലിം. മകളുടെ ആത്മഹത്യാക്കുറിപ്പിൽ പരാമർശമുണ്ടായിട്ടും സുധീറിനെ അന്വേഷണസംഘം ബോധപൂർവം ഒഴിവാക്കിയെന്ന് അദ്ദേഹം ആരോപിച്ചു.
മൊഫിയയുടെ ആത്മഹത്യയ്ക്ക് സിഐ സുധീറും കാരണക്കാരനാണ്. ആത്മഹത്യാക്കുറിപ്പിൽ സിഐയുടെ പേരാണ് ആദ്യം എഴുതിയിരുന്നത്. അതുകൊണ്ടുതന്നെ സിഐയെ പ്രതിപ്പട്ടികയിൽ ചേർക്കേണ്ടതാണ്. സിഐയ്ക്കെതിരേ വകുപ്പുതല അന്വേഷണ മാത്രം പോരെന്നും ദിൽഷാദ് സലിം പറഞ്ഞു.
മകളുടെ മരണത്തെത്തുടർന്നു സുധീറിനെതിരായി നൽകിയ പരാതിയില്‍ അസിസ്റ്റന്റ് കമ്മീഷണർ തന്റെ മൊഴിയെടുക്കുമ്പോള്‍ സുധീറും ഉണ്ടായിരുന്നു. എസിപിക്ക് പല ചോദ്യങ്ങളും പറഞ്ഞുകൊടുത്തത് അയാളാണ്. മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നതും മര്യാദയില്ലാത്തതുമായ ചോദ്യങ്ങള്‍ പോലുമുണ്ടായി. ഇതേതുടര്‍ന്ന് ഞാന്‍ ദേഷ്യത്തോടെ എഴുന്നേറ്റപ്പോള്‍ അത്തരം ചോദ്യങ്ങള്‍ വേണ്ടെന്ന് എസിപി സുധീറിനോട് പറഞ്ഞു.
സസ്പെൻഷനിലായിരുന്നിട്ടുപോലും അത്ര മോശമായാണ് സുധീര്‍ പെരുമാറിയതെങ്കില്‍ യൂണിഫോമില്‍ എങ്ങനെയായിരിക്കും പെരുമാറ്റമെന്നു ചിന്തിക്കാവുന്നതേയുള്ളൂ. സുധീറിന് സംഘടനാതലത്തിലും മറ്റും സഹായം ലഭിക്കുന്നുണ്ടെന്നും ദില്‍ഷാദ് ആരോപിച്ചു.
ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ചൊവ്വാഴ്ചയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മൊഫിയയുടെ ഭർത്താവ് സുഹൈൽ, സുഹൈലിന്റെ മാതാപിതാക്കൾ എന്നിവരെ പ്രതിയാക്കിയാണ് കുറ്റപത്രം നൽകിയത്.
പ്രതിപ്പട്ടികയിലുള്ള സുഹൈലിന്റെ മാതാപിതാക്കള്‍ക്ക് ജാമ്യം അനുവദിച്ചതിനെതിരെയും അപ്പീല്‍ നല്‍കുമെന്നും ദില്‍ഷാദ് വ്യക്തമാക്കി. സുഹൈലിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
മൊഫിയയുടെ മരണം: സിഐയെ പ്രതിയാക്കാത്തത് ബോധപൂർവമെന്ന് അച്ഛൻ
01:42 AM Jan 20, 2022 | Deepika.com