കൊച്ചി : വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന പ്രവാസികൾ എട്ടു ദിവസം ക്വാറന്റൈൻ ചെയ്യണമെന്നുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ തീരുമാനം പ്രവാസികളോടുള്ള തികഞ്ഞ അനീതിയാണെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം.
രണ്ടു ഡോസ് വാക്സിനും ബൂസ്റ്റർ ഡോസും സ്വീകരിച്ചതിനുശേഷം 24 മണിക്കൂറിനുള്ളിലുള്ള പിസിആർ നെഗറ്റീവ് റിസൾട്ട് എയർ സുവിധയിൽ അപ്ലോഡ് ചെയ്തതിനു ശേഷമാണു പ്രവാസികൾ നാട്ടിൽ എത്തുന്നത്. എയർപോർട്ടിൽ എത്തിയാലുടനെ അടുത്ത പിസിആർ ടെസ്റ്റും നടത്തുന്നു. ഈ ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആയാലും ക്വാറന്റൈൻ വേണമെന്ന പ്രോട്ടോകോൾ തികച്ചും യുക്തിരഹിതമാണ്.
ചുരുങ്ങിയ ദിവസത്തേക്ക് അവധിക്കെത്തുന്നവരാണ് പുതിയ നിബന്ധനയിൽ പ്രതിസന്ധിയിലായിരിക്കുന്നത് . കുടുംബത്തിലുള്ളവരുടെ മരണം , ചികിത്സ പോലുള്ള അടിയന്തിര ആവശ്യങ്ങൾക്കായി വിദേശത്തു നിന്നും നാട്ടിലെത്തുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന എയർ സുവിധയിലെ സൗകര്യവും ഇപ്പോൾ ലഭ്യമല്ലാത്തതിനാൽ ജോലി നഷ്ടപ്പെടാനുള്ള സാധ്യത പരിഗണിച്ച് പലരും നാട്ടിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ നിർബന്ധിതരായിരിക്കുകയാണ് .
ഇന്ത്യയിലെ എയർപോർട്ടുകളിൽ നടത്തുന്ന പി സി ആർ ടെസ്റ്റുകളിൽ പോസിറ്റീവ് ആകുന്നവർക്ക് മാത്രമായി ക്വാറന്റൈൻ നിയന്ത്രിക്കണമെന്നും ആവശ്യപ്പെടുന്നവർക്ക് റീ ടെസ്റ്റ് നടത്തി റിസൾട്ടിൽ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ട് കത്തോലിക്കാ കോൺഗ്രസ് കേന്ദ്ര, സംസ്ഥാന സർക്കാരുകളെ സമീപിക്കുമെന്നും ബിജു പറയന്നിലം അറിയിച്ചു
പ്രവാസികളുടെ ക്വാറന്റൈൻ: പുതിയ നിബന്ധന അനീതിയെന്നു കത്തോലിക്ക കോൺഗ്രസ്
01:42 AM Jan 20, 2022 | Deepika.com