രണ്ടും മൂന്നും പ്രതികളായ മണർകാട് ചിറയിൽ ലുധീഷ് (പുൽച്ചാടി- 28), അരീപ്പറന്പ് കുന്നംപള്ളി സുധീഷ് (21) എന്നിവരെ ഇന്നലെ കൊലപാതകം നടന്ന മാങ്ങാനം ആനത്താനത്തെ ചതുപ്പുനിലത്തിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി.
നാലാം പ്രതി വെള്ളൂർ നെടുംകാലായിൽ കിരണ് (23), അഞ്ചാം പ്രതി ഓട്ടോ ഡ്രൈവർ മീനടം മലയിൽ കെ. ബിനു എന്നിവരെ കസ്റ്റഡിയിൽ വാങ്ങിയശേഷം തെളിവെടുപ്പ് നടത്തും.
കോട്ടയം ഡിവൈഎസ്പി ജെ. സന്തോഷ്കുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളുമായി പോലീസ് സംഘം എത്തിയത്. ആദ്യം ലുധീഷുമായി തെളിവെടുത്തു. ചതുപ്പിലേക്ക് എത്തിച്ചതും മർദിച്ചതും ലുധീഷ് വിശദീകരിച്ചു. ഇതിനു ശേഷമായിരുന്നു സുധീഷുമായുള്ള തെളിവെടുപ്പ്. കൊലപാതകം, കൊല്ലാൻവേണ്ടിയുള്ള തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, അന്യായമായി സംഘംചേരൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
രാത്രിയിൽ നഗരത്തിൽ ഓട്ടോറിക്ഷ ഓടിക്കുന്ന മീനടം സ്വദേശി ബിനുവിനെ സുഹൃത്തായ ജോമോൻ ഓട്ടം വിളിച്ചു. ലുധീഷും കിരണും സുധീഷും ജോമോനൊപ്പം ഓട്ടോയിൽ കയറി മദ്യപിച്ചു. ഇതിനിടെയാണ് ലുധീഷിനെ സൂര്യൻ മർദിച്ച വിഷയം ചർച്ചയാകുന്നത്. സൂര്യനെ ഷാൻ വഴി പിടികൂടാനായി തട്ടിക്കൊണ്ടുപോകുകയും മർദിക്കുകയായിരുന്നു.
ചതുപ്പിലിരുന്നു മദ്യപിക്കുകയും കഞ്ചാവ് ഉപയോഗിക്കുകയും ചെയ്തു. ജോമോന്റെ നേതൃത്വത്തിലുള്ള ക്രൂരമായ മർദനത്തിനിടെ ബോധം മറഞ്ഞു താഴെ വീണ ഷാൻ പലതവണ മരണവെപ്രാളത്തിൽ ശ്വാസം വലിച്ചു. ശബ്ദം പുറത്തു കേട്ടതോടെ ഷാനിനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് സംഘത്തിനുള്ളിൽ കശപിശയായി.
ഒടുവിൽ ആശുപത്രിയിലാക്കാൻ തീരുമാനിച്ചു. മാങ്ങാനത്തുനിന്നു കെകെ റോഡ് വഴി പോയാൽ “കിറുക്കൻ നക്കുമെന്നും’’ (പോലീസ് പിടിക്കുമെന്ന കോഡ് ഭാഷ) ജില്ലാ ആശുപത്രിയിലെത്തിച്ചാൽ “ബ്ലോക്കാകുമെന്നും’’ (ആശുപത്രിയിലെ പോലീസ് പിടിക്കുമെന്നും) ജോമോൻ പറഞ്ഞു.
ഒടുവിൽ കഞ്ഞിക്കുഴിയിൽനിന്ന് ഇറഞ്ഞാൽ വഴി കുറുക്കുവഴി എത്തി സബ് ജയിലിനു സമീപം ഓട്ടോറിക്ഷാ നിർത്തി. ഇതിനിടെ ഷാൻ മരിച്ചതിനാൽ ജോമോൻ മൃതദേഹം ചുമന്ന് പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ഈ സമയം മറ്റുള്ളവർ രക്ഷപ്പെട്ടു.
പുൽച്ചാടി; കൊടും ക്രിമിനലായ ഗുണ്ട
മണർകാട് പ്രദേശത്ത് പോലീസിനും നാട്ടുകാർക്കും സ്ഥിരം പ്രശ്നക്കാരനാണ് പുൽച്ചാടി എന്ന ലുധീഷ്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമയായി സ്ഥിരം പ്രശ്നമുണ്ടാക്കുന്നതാണ് ലുധീഷിന്റെ രീതി.
മുൻപ് മണർകാട്ടും കോട്ടയത്തും കഞ്ഞിക്കുഴിയിലെ ബാറിലും ഇയാൾ സംഘർഷത്തിലേർപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് 2020 നവംബർ 11ന് ഇയാൾക്കെതിരേ കാപ്പ ചുമത്തിയത്. കാപ്പ ചുമത്തിയ ശേഷം ഇയാൾ ബോർഡിനെ സമീപിച്ച് ഇളവ് വാങ്ങുകയായിരുന്നു. ഇതിനുശേഷവും ഇയാൾ ഗുണ്ടാ അക്രമണ പ്രവർത്തനങ്ങളിൽ സജീവമാകുകയായിരുന്നു.