ചെറുതോണി: ധീരജ് വധക്കേസിന്റെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വിട്ടുകിട്ടിയ ഒന്നാം പ്രതിയായ നിഖിൽ പൈലിയടക്കം ഏഴു പ്രതികളെയും ഇടുക്കി ഡിവൈഎസ്പി ഓഫീസിലെത്തിച്ചു. മുഖ്യപ്രതി നിഖിൽ പൈലിയെ രാവിലെ തന്നെ ഇടുക്കി കളക്ട്രേറ്റിന് സമീപമുള്ള വനപ്രദേശത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
ധീരജിനെ കുത്തിയശേഷം പ്രതി സഞ്ചരിച്ച വഴികളിലൂടെ പോലീസ് ഇയാളെ വാഹനത്തിൽ എത്തിക്കുകയായിരുന്നു. കൊലപാതകത്തിനുപയോഗിച്ച കത്തി കണ്ടെടുക്കുന്നതിനായാണ് നിഖിൽ പൈലിയെ പൈനാവിലെത്തിച്ചത്. കത്തികണ്ടെടുക്കാനായി കൊണ്ടുവന്ന ഇയാളെ പോലീസ് വാഹനത്തിൽനിന്നു പുറത്തിറക്കിയില്ല.
ഇന്നലെ കസ്റ്റഡിയിൽ വിട്ടുകൊടുത്ത മറ്റു പ്രതികളായ ജെറിൻ, ടോണി, നിഥിൻ, ജിധിൻ എന്നിവരെയും ഇന്നലെ പുലർച്ചെ പിടികൂടിയ സോയിമോൻ സണ്ണിയെയും അമൽ ബേബിയെയും ഇടുക്കി മെഡിക്കൽ കോളജിൽ എത്തിച്ച് വൈദ്യപരിശോധനക്കു വിധേയമാക്കി. വൈകുന്നേരം അഞ്ചോടെ സംഘർഷമുണ്ടായ ഇടുക്കി എൻജിനിയറിംഗ് കോളജ് കാന്പസിനു പുറത്തും ജില്ലാ പഞ്ചായത്തിനു സമീപവും പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി.
പ്രതികളിലൊരാളായ ടോണി തേക്കിലക്കാട്ട് ഒളിച്ചിരുന്ന ജില്ലാ പഞ്ചായത്ത് കോണ്ഫറൻസ് ഹാളിൽ പോലീസ് സംഘം ടോണിയുമായി എത്തി തെളിവെടുപ്പ് നടത്തി. ധീരജിന്റെ കൊലപാതകത്തിനുപയോഗിച്ച കത്തി കണ്ടെടുക്കുന്നതിതിനായി കളക്ട്രേറ്റ് പരിസരത്തുള്ള വനപ്രദേശങ്ങളിലെ കാട് വെട്ടിത്തെളിച്ച് പരിശോധിക്കാനാണ് ഇന്ന് പോലീസ് സംഘം തയാറാവുന്നത്. ഇന്നലെ പ്രതികളെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ വൈദ്യപരിശോധനക്കെത്തിച്ചപ്പോൾ ഒരു സംഘം ആളുകളുടെ നേതൃത്വത്തിൽ പ്രതികൾക്കുനേരേ ആക്രമണത്തിനു മുതിർന്നിരുന്നു.
പോലീസിന്റെ കനത്ത സുരക്ഷാവലയത്തിലാണ് പ്രതികളെ വൈദ്യപരിശോധനയ്ക്കും തെളിവെടുപ്പിനും കൊണ്ടുവന്നത്. ഇടുക്കി ഡിവൈഎസ്പി ഇമ്മാനുവൽ പോളിന്റെ മേൽനോട്ടത്തിൽ ഇടുക്കി സർക്കിൾ ഇൻസ്പെക്ടർ ബി. ജയന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളുമായി തെളിവെടുപ്പ് നടത്തിയത്.
ധീരജ് വധം: പ്രതികളുമായി തെളിവെടുപ്പ് നടത്തി
01:42 AM Jan 20, 2022 | Deepika.com