തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായിരിക്കേ നാളെ വൈകുന്നേരം അഞ്ചിനു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകനയോഗം ചേരും. സംസ്ഥാനത്തു രോഗസ്ഥിരീകരണ നിരക്ക് ആദ്യമായി 35 കടന്ന സാഹചര്യത്തിൽ ആൾക്കൂട്ട നിയന്ത്രണം ഏർപ്പെടുത്തുന്നതടക്കമുള്ള കർശന നടപടികളിലേക്കു കടക്കുമെന്നാണു സൂചന.
അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈനായി പങ്കെടുക്കുന്ന യോഗത്തിൽ സർക്കാർ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഏർപ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യും.
വാരാന്ത്യ ലോക്ക്ഡൗണും രാത്രികാല ലോക്ക്ഡൗണും അടക്കമുള്ള ശിപാർശകൾ ആരോഗ്യ വിദഗ്ധർ മുന്നോട്ടു വയ്ക്കുന്നു. കോളജുകൾ അടക്കമുള്ളവ വീണ്ടും അടയ്ക്കണമെന്നും ഓണ്‍ലൈൻ ക്ലാസ് മാത്രമാക്കി ചുരുക്കണമെന്നുമുള്ള ആവശ്യമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ഇക്കാര്യവും ഉന്നതതല അവലോകന യോഗം ചർച്ച ചെയ്യും.
രോഗവ്യാപനം രൂക്ഷമായ ജില്ലകളിൽ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ കൂടുതൽ സിഎഫ്എൽടിസികൾ തുറക്കും.
രോഗബാധിതരായവരുടെ എണ്ണം ഒരു ലക്ഷം കടന്നു. കഴിഞ്ഞയാഴ്ചയുമായി താരതമ്യം ചെയ്യുന്പോൾ രോഗികളുടെ എണ്ണത്തിൽ 182 ശതമാനത്തിലേറെ വർധനയാണുണ്ടായത്.
ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ വൻ വർധനയാണുള്ളത്. അടുത്തയാഴ്ചകൾ നിർണായകമെന്നാണ് ആരോഗ്യവിദഗ്ധർ നൽകുന്ന സൂചന. അതിനാൽത്തന്നെ കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരുമെന്നും അവർ നിർദേശിക്കുന്നു.
പിടിതരാതെ കോവിഡ്: അവലോകന യോഗം നാളെ; നിയന്ത്രണം കടുപ്പിച്ചേക്കും
01:20 AM Jan 19, 2022 | Deepika.com