തിരുവനന്തപുരം: മന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസുകളിലും കോവിഡ് രോഗബാധ. ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ എൺപതോളം ജീവനക്കാർക്കു കോവിഡ് ബാധിച്ചു.
ഇരുന്നൂറ്റന്പതിലേറെ ജീവനക്കാർക്ക് കോവിഡ് ബാധയുണ്ടായതിനെത്തുടർന്ന് നാനൂറോളം സർവീസുകൾ കെഎസ്ആർടിസി റദ്ദാക്കിയതായി ജീവനക്കാർ പറയുന്നു. എന്നാൽ, ഒരുതരത്തിലുള്ള ഗതാഗത നിയന്ത്രണവും കൊണ്ടുവരില്ലെന്നു ഗതാഗത മന്ത്രി പറഞ്ഞു.
ആരോഗ്യപ്രവർത്തകർക്കിടയിലും പോലീസുകാർക്കിടയിലും കോവിഡ് വ്യാപനം രൂക്ഷമാണ്.
മന്ത്രി വി. ശിവൻകുട്ടിക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശനും കോവിഡ് സ്ഥിരീകരിച്ചു.
മുഖ്യമന്ത്രിയുടെ മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ ഉൾപ്പെടെ ഒട്ടേറെ ഉദ്യോഗസ്ഥരും കോവിഡ് പിടിയിലായി. 12 ജീവനക്കാർക്കു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് സെക്രട്ടേറിയറ്റ് സെൻട്രൽ ലൈബ്രറി 23 വരെ അടച്ചു.
സെക്രട്ടേറിയറ്റിന്റെ പ്രവർത്തനം താളം തെറ്റുന്ന രീതിയിലാണു കോവിഡ് വ്യാപനം. വിവിധ വകുപ്പുകളുടെ ആസ്ഥാനങ്ങളിലും ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെ ഒട്ടേറെപ്പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏഴു ജീവനക്കാരാണ് കോവിഡ് ബാധിതരായത്. ജീവനക്കാർക്കു കൂട്ടത്തോടെ കോവിഡ് ബാധയുണ്ടായതിനെത്തുടർന്ന് വനം മന്ത്രിയുടെ ഓഫീസ് കഴിഞ്ഞയാഴ്ച അടച്ചിരുന്നു. ദേവസ്വം മന്ത്രിയുൾപ്പെടെയുള്ളവരുടെ ഓഫീസുകളിലും പല ജീവനക്കാർക്കും കോവിഡാണ്.
സെക്രട്ടേറിയറ്റിൽ പ്രതിസന്ധി രൂപപ്പെടും മുൻപ് അണ്ടർ സെക്രട്ടറി പദവിക്കു താഴെയുള്ള 50 ശതമാനം ജീവനക്കാർക്കു വീണ്ടും വർക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തണമെന്നു ജീവനക്കാർ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസമന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്കും ഏതാനും ദിവസം മുൻപ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്കും കോവിഡ് ബാധിച്ചു.
സെക്രട്ടേറിയറ്റിൽ കോവിഡ് വ്യാപനം രൂക്ഷം ; മന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിലും കോവിഡ്
01:20 AM Jan 19, 2022 | Deepika.com