കോട്ടയം: ഷാൻ ബാബുവിനെ ഓട്ടോറിക്ഷയിൽ കയറ്റി തട്ടിക്കൊണ്ടുപോയെന്ന ഷാനിന്റെ അമ്മ നൽകിയ പരാതിയിൽ പോലീസ് നടപടി സ്വീകരിച്ചില്ലെന്ന പ്രചാരണം തെറ്റാണെന്ന് കോട്ടയം ജില്ലാ പോലീസ് ചീഫ് ഡി. ശില്പ. സംഭവത്തിൽ പോലീസിനെതിരായ വിമർശനം ശരിയല്ല.
തിങ്കളാഴ്ച പുലർച്ചെ 1.58ന് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി ഷാനിന്റെ അമ്മ പരാതി നല്കിയപ്പോൾ തന്നെ കണ്ട്രോൾ റൂമിലേക്കും മറ്റു സ്റ്റേഷനുകളിലേക്കും പരിശോധനാ നിർദേശം നല്കിയിരുന്നു. ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള ഓട്ടോറിക്ഷകൾ പരിശോധിക്കാനും നിർദേശം നല്കിയിരുന്നു. പോലീസ് സംഘം രണ്ടു പ്രാവശ്യം ഷാനിന്റെ വീട്ടിലെത്തുകയും ചെയ്തിരുന്നു.
പോലീസ് കർശനമായ പരിശോധനകളാണ് നടത്തിയത്. പോലീസ് ഓട്ടോറിക്ഷകൾ നഗരത്തിലും പരിസര പ്രദേശങ്ങളിലും പരിശോധിച്ചിരുന്നതിനാൽ മാങ്ങാനം ആനത്താനത്ത് നിന്നും ഇടറോഡുകളിലുടെ കറങ്ങിയാണ് ഷാനിനെയും കൊണ്ടുള്ള ഓട്ടോറിക്ഷ ഓടിച്ചു ജോമോൻ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് എത്തിയത്.
കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽനിന്ന് ഏതാനും മീറ്ററുകൾ മാറ്റി ഓട്ടോറിക്ഷ പാർക്ക് ചെയതശേഷം തിങ്കളാഴ്ച പുലർച്ചെ 3.45നു ഷാനിനെ തോളിൽ ചുമന്ന് സ്റ്റേഷനു മുന്നിലെത്തിച്ചത്.
ജില്ലയിൽ നിന്നു കാപ്പ ചുമത്തി നാടു കടത്തിയവരിൽ അപ്പീൽ വാങ്ങി തിരികെ എത്തുന്നവർ ഉൾപ്പെടെ വിവിധ കേസുകളിൽ ഉൾപ്പെട്ട എല്ലാവരെയും പോലീസ് നിരീക്ഷിക്കുന്നുണ്ട്. ഷാനിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ജോമോന്റെ പേരിൽ 15 കേസുകളുണ്ട്. ജില്ലയിൽ ഗുണ്ടകളെ നിർമാർജനം ചെയ്യുന്നതിനായി പോലീസിൽ ‘കാവൽ’പദ്ധതിയും തുടങ്ങിയിട്ടുണ്ട്.
രണ്ടു കേസിൽ കൂടുതൽ ഉള്ളവരെ പ്രത്യേക ലിസ്റ്റിൽ ഉൾപ്പെടുത്തി നിരീക്ഷിക്കും. കുറ്റകൃത്യം ചെയ്യാൻ സാധ്യതയുള്ള ക്രിമിനലുകളെ കരുതൽ തടങ്കലിൽ വയ്ക്കുമെന്നും ഷാനിനെ തട്ടിക്കൊണ്ടുപോയതു കൊലപ്പെടുത്താൻ തന്നെയാണെന്നും ജില്ലാ പോലീസ് ചീഫ് ഡി. ശില്പ പറഞ്ഞു.
യുവാവിനെ കൊന്ന് പോലീസ് സ്റ്റേഷനു മുന്നിലിട്ട സംഭവത്തിൽ പോലീസിന് വീഴ്ചയില്ല: എസ്പി
01:20 AM Jan 19, 2022 | Deepika.com