തിരുവനന്തപുരം: കാലടി ഗോപിയുടെ നാടകത്തിലെ പാഷാണം വർക്കിയെന്ന കഥാപാത്രത്തെ പോലെയാണു കോടിയേരി ബാലകൃഷ്ണൻ കോണ്‍ഗ്രസിനെ വിമർശിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാഷാണം വർക്കി ഹിന്ദുവീടുകളിൽ കൃഷ്ണന്റെ ചിത്രവും ക്രിസ്ത്യൻ വീടുകളിൽ യേശുവിന്റെ ചിത്രവും കാണിക്കും.
ഇതുപോലുള്ള മൂന്നാംകിട വർത്തമാനമാണു കോടിയേരി പറയുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ ഇതുപോലെ പച്ചയ്ക്കു വർഗീയത പറഞ്ഞ ഏതെങ്കിലും രാഷ്ട്രീയ നേതാവുണ്ടോ? കോണ്‍ഗ്രസിന്റെ ഭാരവാഹിത്വത്തിൽ ന്യൂനപക്ഷങ്ങൾ ഇല്ലെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്.
ആദ്യം സ്വന്തം കണ്ണാടിയിലൊന്നു മുഖം നോക്കണം. സിപിഎം അഖിലേന്ത്യാ സെക്രട്ടറിമാർ, മുഖ്യമന്ത്രിമാർ, ജില്ലാ സെക്രട്ടറിമാർ എന്നിവരിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട എത്ര പേരുണ്ടെന്ന് ആദ്യം പരിശോധിച്ച ശേഷം സ്വയം ചികിത്സ തുടങ്ങണം. വർഗീയത പറയാൻ കോടിയേരി മുഖ്യമന്ത്രിയുമായി മത്സരിക്കുകയാണ്.
ആദ്യം മുസ്ലിം ലീഗിനെതിരേ ആഞ്ഞടിച്ച് ഭൂരിപക്ഷത്തെ പ്രീണിപ്പിക്കാൻ ശ്രമിച്ചു. ഇപ്പോൾ കോണ്‍ഗ്രസിനെതിരെ പറഞ്ഞ് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാൻ ശ്രമിക്കുന്നു. കോവിഡ് സമൂഹവ്യാപനം നടക്കുന്പോൾ പാർട്ടി സെക്രട്ടറിയുടെ ഒന്നാമത്തെ പരിഗണന ഇതാണോ? ഹിന്ദുവും ഹിന്ദുത്വയും രണ്ടാണെന്നാണു രാഹുൽഗാന്ധി ജയ്പുരിൽ പറഞ്ഞത്.
സംഘപരിവാറിനെ നിശിതമായി വിമർശിച്ചാണു രാഹുൽ ഗാന്ധി ഇതു പറഞ്ഞത്. കേരളത്തിലെ കോണ്‍ഗ്രസിന് ഇതിൽനിന്നു വ്യത്യസ്തമായ നിലപാടില്ല. സംഘപരിവാറിനെ പ്രീണിപ്പിക്കാനാണു സിപിഎം നോക്കുന്നത്. വർഗീയ ശക്തികൾ പെരുമാറുന്നതിനേക്കാൾ മോശമായാണു സിപിഎം പെരുമാറുന്നത്. വർഗീയ ശക്തികൾക്കു വെള്ളവും വളവും കൊടുക്കുകയാണു മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും.
പിണറായി പാർട്ടി സെക്രട്ടറി ആയിരുന്നപ്പോൾ വി.എസ് മുഖ്യമന്ത്രിയായിരുന്നു. അതിനെതിരേ കോണ്‍ഗ്രസ് ഒരു ആക്ഷേപവും പറഞ്ഞില്ല. ഇപ്പോഴും ഞങ്ങൾ അതിനെ കുറ്റപ്പെടുത്തുന്നില്ല. കോണ്‍ഗ്രസിലെ ആളുകളെയൊന്നും കോടിയേരി തീരുമാനിക്കേണ്ട. അതിനുള്ള സംവിധാനം കോണ്‍ഗ്രസിലുണ്ട്.
എല്ലാ മതവിഭാഗങ്ങളെയും ചേർത്ത് നിർത്തുകയെന്നതാണ് കോണ്‍ഗ്രസ് നിലപാട്. അതു മനസിലാക്കാതെ കോടിയേരി ബിജെപിയുടെ പിറകെ പോകരുതെന്നും സതീശൻ പറഞ്ഞു.
കോടിയേരി പാഷാണം വർക്കിയെപ്പോലെ: വി.ഡി. സതീശൻ
01:20 AM Jan 19, 2022 | Deepika.com