കോട്ടയം: പത്തൊന്‍പതുകാരനെ തല്ലിക്കൊന്നശേഷം മൃതദേഹവുമായി, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ട പോലീസ് സ്റ്റേഷനിലെത്തി. കോട്ടയം കീഴുക്കുന്ന് ഉറുന്പേത്ത് ഷാൻ ബാബുവിനെയാണു കൊലപ്പെടുത്തിയത്.
കാപ്പ ചുമത്തി നാടുകടത്തപ്പെട്ട കോതമന ജോമോൻ കെ. ജോസി(കെ.ഡി ജോമോൻ-40)നെ സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയത്തു പൊതുമരാമത്തു റെസ്റ്റ് ഹൗസിനു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്നു ഇയാൾ.
ഷാൻ ബാബുവിനെ കയറ്റികൊണ്ടു പോയ ഓട്ടോറിക്ഷയുടെ ഡ്രൈവർ പാന്പാടി എട്ടാം മൈൽ സ്വദേശി ബിനുവി നെയും പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിൽ നേരിട്ടു പങ്കാളികളായ അഞ്ചു പേരും സംഘത്തിൽ ഉൾപ്പെട്ടിട്ടുള്ള എട്ടു പേരുമുൾപ്പെടെ 13 പേർ പോലീസ് കസ്റ്റഡിയിലുള്ളതായി സൂചനയുണ്ട്. ഷാനിനെ കയറ്റിക്കൊണ്ടുപോയ ഓട്ടോറിക്ഷയും പോലീസ് പിടിച്ചെടുത്തിരുന്നു.
ഇന്നലെ പുലർച്ചെയാണു കേസിനാസ്പദമായ സംഭവം. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: ഞായറാഴ്ച രാത്രി 9.30നു കീഴുക്കുന്ന് ഭാഗത്തുനിന്നു ഷാൻ ബാബുവിനെ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി മർദിക്കുകയായിരുന്നു.
തുടർന്ന് പുലർച്ചെ 3.45ന് ഷാൻ ബാബുവിനെ തോളിലേറ്റി താനാണ് ഷാനിനെ കൊന്നതെന്ന വാദവുമായി ജോമോൻ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി. ഉടൻ ഷാനിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ജോമോനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
രാത്രി വൈകിയും മകനെ കാണാതായതോടെ ഷാന്റെ അമ്മ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പുലർച്ചെ ഒന്നോടെ പരാതി നൽകിയിരുന്നു. കൊല്ലപ്പെട്ട ഷാനിന്റെ മുഖത്തും ദേഹത്തും നിരവധി മുറിവുകളുണ്ട്. ജോമോൻ തന്നെയാണോ കൃത്യം നടത്തിയതെന്നും എവിടെവച്ചാണു കൃത്യം നടത്തിയതെന്നുമടക്കമുള്ള വിവരങ്ങൾ പോലീസ് അന്വേഷിക്കുകയാണ്.
2021 നവംബർ 19നാണ് ജോമോനെ കാപ്പ ചുമത്തി ജില്ലാ പോലീസ് ചീഫ് കോട്ടയം ജില്ലയിൽനിന്നു നാടു കടത്തിയത്. ഇതിനെതിരേ അപ്പീൽ നൽകി ഇളവു വാങ്ങി ജില്ലയിൽ മടങ്ങിയെത്തിയാണു ക്രൂരമായ കൊലപാതകം നടത്തിയത്.
ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയാണ് കൊലപാതകത്തിനു പിന്നിലെന്ന് പോലീസ് പറയുന്നു. ഗുണ്ടയെന്ന സ്ഥാനം ഉറപ്പിക്കുയെന്ന ലക്ഷ്യവും കഞ്ചാവ് വിറ്റത് പോലീസിന് ഒറ്റിയതിന്റെ പകയും കൊലയ്ക്കു കാരണമായെന്നു പോലീസ് അറിയിച്ചു.
ഷാന്റെ മൃതദേഹം കോട്ടയം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിനും പോലീസ് ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും. ജോമോനെ വിശദമായി ചോദ്യം ചെയ്തശേഷം പോലീസ് സംഘം കോടതിയിൽ ഹാജരാക്കും.
ഷാന്റെ പിതാവ്: ബാബു. മാതാവ്: ത്രേസ്യാമ്മ. സഹോദരി: ഷാരോണ്‍.
കോട്ടയത്ത് ഗുണ്ടാവിളയാട്ടം: യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷനു മുന്നിൽ തള്ളി
01:27 AM Jan 18, 2022 | Deepika.com