കൊച്ചി: ചരിത്രത്തില്‍ ഒരുകാലത്തും ഉണ്ടാകാത്ത തരത്തിലുള്ള ഗുണ്ടാവിളയാട്ടമാണ് കേരളത്തില്‍ നടക്കുന്നതെന്നും സിപിഎം പിന്തുണയിലാണ് ഗുണ്ടകളുടെ അഴിഞ്ഞാട്ടമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പല ജില്ലകളിലും ഗുണ്ടകളെ സംരക്ഷിക്കുന്നത് സിപിഎം നേതാക്കളാണ്.
ക്രിമിനലുകളെ പാർട്ടിക്കു വേണ്ടി ഉപയോഗിക്കുന്നതിനാൽ പിന്നീട് അവർ നടത്തുന്ന എല്ലാ നിയമലംഘനങ്ങള്‍ക്കും കുടപിടിക്കേണ്ട അവസ്ഥയിലേക്ക് സിപിഎം എത്തിച്ചേര്‍ന്നിരിക്കുകയാണെന്നും സതീശന് മാധ്യമ പ്രവർത്തകരോടു സംസാരിക്കവേ പറഞ്ഞു.
പോലീസിനെ നിയന്ത്രിക്കുന്നത് സിപിഎം ഏരിയാ കമ്മിറ്റികളും ജില്ലാ കമ്മിറ്റികളുമാണെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് അടുത്തിടെയുണ്ടായ സംഭവങ്ങള്‍. സിപിഎം സംരക്ഷിച്ച കൊലക്കേസ് പ്രതികളാണ് ഹൈദരാബാദിലെ ജ്വല്ലറി കവര്‍ച്ചാ കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്തി മൃതദേഹം പോലീസ് സ്റ്റേഷന് മുന്നില്‍ കൊണ്ടിട്ട സംഭവം സംസ്ഥാനത്തിനുതന്നെ അപമാനകരമാണ്. ഗുണ്ടകളെ നിലയ്ക്കുനിര്‍ത്താനുള്ള ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല.
ഒറ്റപ്പെട്ട സംഭവങ്ങളെന്നു പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും ശ്രമിക്കുന്നത്. ജനങ്ങളുടെ സുരക്ഷിതത്വ ബോധം നഷ്ടപ്പെട്ട അവസ്ഥയാണ്. പട്ടാപ്പകല്‍ നടുറോഡില്‍ ആരും ആക്രമിക്കപ്പെടാമെന്ന സ്ഥിതിയാണ്.
ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ വൻ പരാജയമായ മുഖ്യമന്ത്രിക്കാണ് ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം. മുഖ്യമന്ത്രി ചികിത്സയ്ക്കുപോയ സാഹചര്യത്തില്‍ ആര്‍ക്കാണ് ആഭ്യന്തര വകുപ്പിന്റെ ചുമതയെന്നു വ്യക്തമാക്കണമെന്നും സതീശന് ആവശ്യപ്പെട്ടു.
ഗുണ്ടാവിളയാട്ടം സിപിഎം പിന്തുണയില്‍: പ്രതിപക്ഷ നേതാവ്
01:27 AM Jan 18, 2022 | Deepika.com