പറവൂർ: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വര്‍ഗീയത പറയാന്‍ മത്സരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ന്യൂനപക്ഷ വിഭാഗത്തില്നിന്നുള്ളവര് ഇല്ലെന്ന പ്രസ്താവന പിന്‍വലിച്ച് കോടിയേരി മാപ്പ് പറയണം. വര്‍ഗീയ പാര്‍ട്ടികള്‍ പോലും പറയാന്‍ മടിക്കുന്ന ഹീനമായ ആരോപണമാണ് കോടിയേരി ഉന്നയിച്ചതെന്നും സതീശൻ പറഞ്ഞു.
ഏതെങ്കിലും ഒരു ജനവിഭാഗത്തെ അവഗണിച്ച് കേണ്‍ഗ്രസ് മുന്നോട്ടു പോയിട്ടില്ല. കോണ്ഗ്രസിനുനേരേ കോടിയേരി വിരല്‍ ചൂണ്ടിയപ്പോള്‍ ബാക്കി നാലു വിരലുകളും സ്വന്തം പാര്‍ട്ടിക്കു നേരേയാണെന്ന് ഓര്‍ക്കണം.
കോണ്‍ഗ്രസിന്റെ തിരിച്ചുവരവില്‍ ഭയന്നാണ് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയും കോണ്‍ഗ്രസിനെതിരേ വര്‍ഗീയവും ജാതീയവുമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നത്.
സില്‍വര്‍ ലൈന്‍ നടപ്പാക്കുമെന്ന വാശിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോഴാണ് ഇടതു സഹയാത്രികര്‍ ഉള്‍പ്പെടെ നാല്പതോളം സാംസ്കാരിക പ്രവര്‍ത്തകര്‍ പദ്ധതി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യമെങ്കിലും സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്നും സതീശന് വ്യക്തമാക്കി.
പിണറായിയും കോടിയേരിയും വര്‍ഗീയത പറയാന്‍ മത്സരിക്കുന്നു: വി.ഡി. സതീശന്
01:20 AM Jan 18, 2022 | Deepika.com