കൊച്ചി: കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനങ്ങളുടെ തുടക്കക്കാരില്‍ പ്രമുഖനും ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന ഭാരവാഹിയുമായ ഗിരിനഗര്‍ പെരുമന പ്രഫ. എം.കെ. പ്രസാദ് (89) അന്തരിച്ചു.
കോവിഡ് ബാധിതനായി ചികിത്സയില്‍ കഴിയവേ ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്കാരം നടത്തി. കാലിക്കട്ട് സര്‍വകലാശാല പ്രോ വിസിയും മഹാരാജാസ് കോളജ് പ്രിന്‍സിപ്പലുമായിരുന്ന എം.കെ. പ്രസാദ് അറിയപ്പെടുന്ന ഗ്രന്ഥകാരനും പ്രഭാഷകനുമാണ്.
സസ്യശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം 30 വര്‍ഷത്തോളം വിദ്യാഭ്യാസ രംഗത്ത് ഉയര്ന്നനിലകളില് പ്രവര്‍ത്തിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനൊപ്പം സേവ് സൈലന്റ് വാലി പ്രചാരണത്തിന്റെ നേതൃനിരയിലുണ്ടായിരുന്നു. പാലക്കാട് ജില്ലയിലെ മുണ്ടൂരില്‍ പരിഷത്തിന്റെ നേതൃത്വത്തിലുള്ള ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ (ഐആര്‍ടിസി) സ്ഥാപിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.
പരിസ്ഥിതി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നിരവധി രചനകള്‍ നടത്തി. ഐക്യരാഷ്ട്ര സഭയുടെ മില്ലേനിയം എക്കോസിസ്റ്റം അസസ്മെന്റ് ബോര്‍ഡില്‍ അഞ്ച് വര്‍ഷത്തിലധികം പ്രവര്‍ത്തിച്ചു. വേള്‍ഡ് വൈഡ് ഫണ്ട് ഓഫ് നേച്ചറിലെ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായിരുന്നു.
വീട്ടാവശ്യത്തിനുള്ള ഊര്‍ജത്തിന് പരമ്പരാഗത സ്രോതസുകളെ ആശ്രയിക്കണമെന്ന വാദക്കാരനായിരുന്നു. വയനാട്ടിലെ എം.എസ്. സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷനിലെ പ്രോഗ്രാം അഡ് വൈസറി കമ്മിറ്റി ചെയര്‍പേഴ്സനായിരുന്നു.
സെന്റര്‍ ഓഫ് എന്‍വയോണ്‍മെന്റ് എഡ്യൂക്കേഷനിലും കേരള സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോര്‍ഡിലും അംഗമായിരുന്നു. ഭാര്യ: പ്രഫ. ഷേര്‍ളി ചന്ദ്രന് (റിട്ട. പ്രിന്‍സിപ്പൽ, മഹാരാജാസ് കോളജ്, എറണാകുളം). മക്കള്‍: അമല്‍, അഞ്ജന. മരുമക്കള്‍: സുനില്‍, സോണിയ.
പ്രഫ. എം.കെ. പ്രസാദ് അന്തരിച്ചു
01:19 AM Jan 18, 2022 | Deepika.com