കൊച്ചി: പുതിയ റബർ നിയമത്തിലൂടെ റബർ കൃഷി വ്യവസായമായി മാറ്റാനുള്ള കേന്ദ്രസർക്കാർ നീക്കം പ്രതിഷേധാർഹമാണെന്നു കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി. കോർപറേറ്റുകളെ സഹായിക്കാനുള്ള ഈ നീക്കത്തിൽനിന്നു സർക്കാർ പിന്മാറണം.
ഇപ്പോഴത്തെ റബർ ആക്ട് റദ്ദാക്കി കൊണ്ടുവരുന്ന പുതിയ നിയമം റബർ ബോർഡിന്റെ പ്രസക്തി ഇല്ലാതാക്കും. റബറിന്റെ ഗുണ നിലവാരം നിർണയിക്കുന്നതിനും ഇറക്കുമതിക്കു ശിപാർശ ചെയ്യുന്നതിനും റബറിന്റെ കുറഞ്ഞതും കൂടിയതുമായ വില നിശ്ചയിക്കുന്നതിനുമുള്ള അധികാരം റബർ ബോർഡിൽനിന്ന് കേന്ദ്രസർക്കാരിൽ എത്തിച്ചേരും.
ഇപ്പോൾത്തന്നെ റബർ വിപണിയാകെ വ്യവസായികളുടെ കൈയിലാണ്. ഈ നിയമത്തിലൂടെ സർക്കാർ സഹായത്തോടെ വ്യവസായികൾ നേരിട്ട് റബർ കൃഷിയിലേക്കു വരുന്നത് ചെറുകിട കർഷകരെ ബാധിക്കും.
റബർ ബോർഡ് ലൈസൻസ് ഇല്ലാത്തവർക്കും വ്യാപാരം ചെയ്യാൻ അനുവാദം ലഭിക്കുന്നതുവഴി ഇടപാടുകളിൽ ഗുരുതരമായ ക്രമക്കേടുകൾ ഉണ്ടാകും. കൃത്രിമ റബറിന്റെ സുലഭമായ ഇറക്കുമതിക്കും നിയമം കാരണമാകും.
പുതിയ ബിൽ പ്രകാരം റബർ ബോർഡിൽ കേരളത്തിനുള്ള പ്രാതിനിധ്യം ദുർബലമാകുന്നതും റബർ മേഖലയെക്കുറിച്ച് അറിവില്ലാത്തവർ ബോർഡിൽ വരുന്നതും ആശങ്കാജനകമാണ്.
പുതിയ ബില്ലിൽ അഭിപ്രായം പറയാനുള്ള സമയപരിധി ജനുവരി 21 എന്നത് തീർത്തും അപര്യാപ്തമാണ്. കർഷകരുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമങ്ങൾ അംഗീകരിക്കില്ലെന്നും ശക്തമായ പ്രതിഷേധങ്ങൾ ആരംഭിക്കുമെന്നും കത്തോലിക്ക കോൺഗ്രസ് കേന്ദ്ര സമിതി അറിയിച്ചു.
പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന കർഷക സമ്മേളനം ബിഷപ് ലഗേറ്റ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ഡോ. ജോബി കാക്കശേരി, ഡോ. ജോസ്കുട്ടി ഒഴുകയിൽ, ബേബി പെരുമാലിൽ, രാജേഷ് ജോൺ, തോമസ് പീടികയിൽ എന്നിവർ പ്രസംഗിച്ചു.
റബർ കൃഷി വ്യവസായമാക്കി മാറ്റാനുള്ള നീക്കം പ്രതിഷേധാർഹം: കത്തോലിക്ക കോൺഗ്രസ്
01:19 AM Jan 18, 2022 | Deepika.com