തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരേ രംഗത്തുവരുന്നവരെല്ലാം കോർപറേറ്റുകളിൽനിന്ന് പണം കൈപ്പറ്റുന്നവരാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടച്ചാക്ഷേപിച്ചത് വന്യമായ ആരോപണങ്ങൾ ഉന്നയിച്ച് ഏതുവിധേനയും പദ്ധതി നടപ്പാക്കാനാണെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി.
യുഡിഎഫും നിരവധി സാമൂഹ്യ, സാംസ്കാരിക സംഘടനകളും പദ്ധതിയെ എതിർക്കുന്നവരാണ്. കൂടാതെ, സമൂഹത്തിൽ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന 40 പേരും രംഗത്തുവന്നു. ഇവരിൽ ബഹുഭൂരിപക്ഷം പേരും ഇടതുസഹയാത്രികരാണ്.
സിപിഎമ്മുമായി വളരെ അടുത്തു പ്രവർത്തിച്ചവരും അവരുടെ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചവരുമുണ്ട്. സമൂഹം അങ്ങേയറ്റം ആദരിക്കുന്നവരാണിവർ. എന്നാൽ എല്ലാവരെയും കോടിയേരി അടച്ചാക്ഷേപിക്കുകയാണെന്നു സുധാകരൻ പറഞ്ഞു.
സർക്കാരിന്റെ ദുർബലമായ പൊതുധനകാര്യവും വർധിച്ചുവരുന്ന പാരിസ്ഥിതിക ദുർബലതയും കണക്കിലെടുക്കണം, പദ്ധതി സംസ്ഥാനത്തിനു ഭാരിച്ച കടബാധ്യത വരുത്തും, ഏകപക്ഷീയമായാണ് പദ്ധതി നടപ്പാക്കുന്നത് തുടങ്ങിയ നിരവധി ആശങ്കകളാണ് 40 പേർ മുഖ്യമന്ത്രിയോടു പങ്കുവച്ചത്. ഇക്കാര്യങ്ങളാണ് യുഡിഎഫും ഉന്നയിച്ചുകൊണ്ടിരിക്കുന്നത്.
സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്പോൾ ലഭിക്കാനിടയുള്ള ശതകോടികളുടെ കമ്മീഷന് മറയിടാനാണ് പദ്ധതിയെ എതിർക്കുന്നവർക്കെതിരേ കോടിയേരി വന്യമായ ആരോപണം ഉന്നയിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.
എതിർക്കുന്നവരെ കോടിയേരി അടച്ചാക്ഷേപിക്കുന്നു: കെ. സുധാകരൻ
01:19 AM Jan 18, 2022 | Deepika.com