തിരുവനന്തപുരം: വർഗസമരം ഉപേക്ഷിച്ച് സിപിഎം വർഗീയ പ്രചാരണം നടത്തുകയാണെന്ന് യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പാറശാല പ്രസംഗത്തിന് പത്രസമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
കോടിയേരിയുടേത് വർഗീയ വിഷലിപ്തമായ പ്രചാരണമാണ്. ബിജെപിയേക്കാൾ പ്രകടവും പ്രത്യക്ഷവുമായ വർഗീയത ആളികത്തിക്കാൻ സിപിഎം ശ്രമം നടത്തുന്നു. പിണറായിയും കോടിയേരിയും രാഷ്ട്രീയ ലാഭങ്ങൾക്കുവേണ്ടി ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതയെ ഉപയോഗിക്കുന്നു. കോണ്‍ഗ്രസ് എല്ലാ മതവിഭാഗത്തേയും ഉൾക്കൊള്ളുന്ന മതനിരപേക്ഷ പാർട്ടിയാണ്. സിപിഎം പച്ചയായ വർഗീയത പറയുന്നതിൽ ലജ്ജ തോന്നുന്നുവെന്നും ഹസൻ പറഞ്ഞു.
അധികാരസ്ഥാനങ്ങളിൽ ന്യൂനപക്ഷ സമുദായങ്ങളെ പരിഗണിക്കാത്ത സിപിഎമ്മിന് യുഡിഎഫിനോട് ചോദ്യം ചോദിക്കാൻ അവകാശമില്ല. കേരളത്തിലെ പാർട്ടി ഇപ്പോൾ ക്യാപിറ്റലിസ്റ്റ് പാർട്ടിയായി അധപതിച്ചു.
എസ്. രാമചന്ദ്രൻ പിള്ളയുടെ ചൈനാസ്തുതി ആശ്ചര്യപ്പെടുത്തുന്നു. ചൈനയെ വാഴ്ത്താൻ സിപിഎം ജില്ലാ സമ്മേളനങ്ങൾ ഉപയോഗിക്കുന്നു. അഴിമതിയും അസ്വമതവും കൊടികുത്തി വാഴുന്ന ചൈനയെ സോഷ്യലിസ്റ്റ് രാജ്യമായി വാഴ്ത്താൻ ആർക്കെങ്കിലും സാധിക്കുമോ? രാമചന്ദ്രൻപിള്ളയും കോടിയേരിയും ചൈനീസ് ചാരന്മാരെ പോലെയാണ് സംസാരിക്കുന്നതെന്നും എം.എം. ഹസൻ പറഞ്ഞു.
കേരളത്തിന്റെ പരിസ്ഥിതിയെ പൂർണമായും തകർക്കുന്നതാണ് കെ-റെയിൽ. കെ-റെയിലിനെതിരായി യുഡിഎഫ് പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് ഡിപിആർ പുറത്തുവന്നപ്പോൾ ബോധ്യമായി. പദ്ധതി നടപ്പിലാക്കുമെന്ന മുഖ്യമന്ത്രിയുടെ പിടിവാശിക്ക് മുന്നിലുള്ളത് കമ്മീഷൻ തന്നെയാണെന്നും ഹസന് പറഞ്ഞു.
വർഗസമരം ഉപേക്ഷിച്ച് സിപിഎം വർഗീയ പ്രചാരണം നടത്തുന്നു: എം.എം. ഹസൻ
01:18 AM Jan 18, 2022 | Deepika.com