തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് അതിവേഗം പടരുന്പോഴും ചികിത്സാ സംവിധാനം അപര്യാപ്തമെന്നു പരാതി. ചികിത്സാ സംവിധാനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ ജില്ലാ കളക്ടർമാർക്കു സർക്കാർ നിർദേശം നൽകി.
തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ അടക്കം കോവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിൽ വൻ വർധന കണ്ടുതുടങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് ചികിത്സാ സംവിധാനങ്ങൾ കൂട്ടാൻ നിർദേശം നൽകിയത്. ആവശ്യമായ ക്രമീകരണം ഒരുക്കുന്നുണ്ടോയെന്നു കളക്ടർമാർ നിരീക്ഷിച്ച് വേണ്ട ഇടപെടൽ നടത്താനാണ് നിർദേശം.
കോവിഡ് രണ്ടാംതരംഗം കെട്ടടങ്ങിത്തുടങ്ങിയതോടെ കഴിഞ്ഞവർഷം അവസാനത്തോടെ കോവിഡ് ബ്രിഗേഡ്, ഫസ്റ്റ് ലൈൻ ട്രീറ്റ് മെന്റ് സെന്ററുകൾ, സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ അടക്കം നിർത്തലാക്കിയിരുന്നു. അതെല്ലാം വീണ്ടും ആരംഭിക്കേണ്ടിവരുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടൽ. മൂന്നാഴ്ചയ്ക്കുള്ളിൽ അതിവ്യാപനം ഉണ്ടാകാമെന്നാ ണ് മുന്നറിയിപ്പ്.
നിലവിലെ സാഹചര്യത്തിൽ ഒരേസമയം രോഗബാധിതരുടെ എണ്ണം അഞ്ചുലക്ഷം കവിയാനുള്ള സാധ്യത തള്ളാനാവില്ലെന്ന് ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. അടുത്ത മാസം ആദ്യത്തോടെ രോഗവ്യാപനം ഉച്ചസ്ഥായിയിലെത്തുമെന്നാണ് കണക്കു കൂട്ടൽ. മാർച്ച് ആദ്യത്തോടെ വ്യാപനം ശമിക്കും. ചികിത്സയിലുള്ളവരുടെ എണ്ണം 4.5 ലക്ഷത്തോട് അടുക്കുന്നു. കഴിഞ്ഞവർഷം മേയ് 16ന് 4,40,652 പേരായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. എന്നാൽ വാക്സിനേഷൻ വ്യാപകമായതിനാൽ കൂടുതൽ ഐസിയു, വെന്റിലേറ്ററുകൾ എന്നിവ ഇപ്പോൾ വേണ്ടിവരില്ലെന്നാണ് വിലയിരുത്തൽ. രോഗബാധിതർക്ക് ആനുപാതികമായി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടവരിലും വർധനയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകളിലൂടെ വ്യക്തമാണ്.
ചികിത്സാസംവിധാനങ്ങൾ ശക്തമാക്കിയാൽ മാത്രമേ വരും ദിവസങ്ങളിൽ പിടിച്ചുനിൽക്കാനാകൂ. ആശുപത്രികൾ ഉൾപ്പെടെ ആരോഗ്യകേന്ദ്രങ്ങളിലും മറ്റ് ഓഫീസുകളിലും ജോലിചെയ്യുന്നവർ കൂട്ടത്തോടെ പോസിറ്റീവാകുന്നതു പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു. വരും ദിവസങ്ങളിൽ ഇതു വലിയ പ്രതിസന്ധി സൃഷ്ടിക്കും. തിരുവനന്തപുരം ജില്ലയിൽ രോഗസ്ഥിരീകരണ നിരക്ക് ശനിയാഴ്ച 36 ശതമാനം കടന്നിരുന്നു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കാണിത്.
18,123 പേർക്ക് കോവിഡ്; ടിപിആർ 30 കടന്നു
തിരുവനന്തപുരം: ആശങ്കയേറ്റി സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമാകുന്നു. ഇന്നലെ 18,123 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,314 സാന്പിളുകൾ പരിശോധിച്ചപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30.55 ശതമാനമാണ്. ഇന്നലെ എട്ടു മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. ഇതിനു പുറമേ കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 150 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 50,832 ആയി. 4749 പേർ രോഗമുക്തരായി. 1,03,864 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-3917, എറണാകുളം-3204, തൃശൂർ-1700, കോഴിക്കോട്-1643, കോട്ടയം-1377, പത്തനംതിട്ട-999, കൊല്ലം-998, പാലക്കാട്-889, മലപ്പുറം-821, ആലപ്പുഴ-715, കണ്ണൂർ-649, ഇടുക്കി-594, വയനാട്-318, കാസർഗോഡ്-299.
പിടിവിട്ട് കോവിഡ്
01:21 AM Jan 17, 2022 | Deepika.com