കോട്ടയം: ക്രിസ്മസ്-പുതുവത്സര ബംപർ ലോട്ടറിയുടെ 12 കോടി ഒന്നാം സമ്മാനം പെയിന്റിംഗ് തൊഴിലാളിക്ക്. കോട്ടയം കുടയംപടി പാണ്ഡവം ഓളിപ്പറന്പിൽ സി.എൻ. സദാനന്ദനെയാണ് ഭാഗ്യം തേടിയെത്തിയത്. ഇന്നലെ രാവിലെ എടുത്ത ടിക്കറ്റിനാണ് ഉച്ചയ്ക്കുശേഷം നടന്ന നറുക്കെടുപ്പിൽ ഭാഗ്യം കടാക്ഷിച്ചത്. കുടയംപടിയിലുള്ള വില്പനക്കാരനിൽ നിന്നും സദാനന്ദൻ എടുത്ത എക്സ് ജി 218582 ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
എഴുപത്തിരണ്ടുകാരനായ സദാനന്ദൻ ഇന്നലെ രാവിലെ പച്ചക്കറി വാങ്ങാൻ കടയിൽ പോയപ്പോഴാണ് ടിക്കറ്റ് എടുത്തത്. വിൽപനക്കാരന്റെ നിർബന്ധത്തിനു വഴങ്ങി ടിക്കറ്റെടുത്തു. ഉച്ചകഴിഞ്ഞ് മൂന്നോടെ ചാനലുകളിൽ വാർത്ത കണ്ടു. ടിക്കറ്റ് എടുത്തു നോക്കിയപ്പോൾ 12 കോടിയുടെ ബംപർ ഭാഗ്യം എത്തുന്നത് തന്റെ ടിക്കറ്റിനാണെന്നു ബോധ്യമായി. പിന്നാലെ, ലോട്ടറി വിൽപ്പന കേന്ദ്രത്തിൽ നിന്നുള്ളവർ എത്തി സമ്മാനാർഹമായ വിവരം ഉറപ്പിച്ചു.
ദൈവത്തിന്റെ അനുഗ്രഹമാണെന്നും സന്തോഷമുണ്ടെന്നും ടിക്കറ്റ് ഉയർത്തിക്കാട്ടി സദാനന്ദൻ പറഞ്ഞു. ബംപറടിച്ചുവെന്ന് വിശ്വസിക്കാനാവാത്ത അവസ്ഥയിലായിരുന്നു ഭാര്യ രാജമ്മയും മറ്റുകുടുംബാംഗങ്ങളും. മക്കൾക്ക് കുറച്ചു കടങ്ങളുണ്ട്, അതൊക്കെ വീട്ടണം. വീട് നന്നാക്കണം -സദാനന്ദനും രാജമ്മയും പറഞ്ഞു. സദാനന്ദൻ സ്ഥിരമായി ലോട്ടറി എടുക്കുന്നയാളല്ല. ആർട്ടിസ്റ്റായ സനീഷ് സദനും ഓട്ടോഡ്രൈവറായ സഞ്ജയ് സദനുമാണ് മക്കൾ. എസ്ബിഐ അയ്മനം ശാഖയിൽ ടിക്കറ്റ് ഏൽപ്പിക്കുമെന്ന് സദാനന്ദൻ പറഞ്ഞു.
സദാനന്ദന്റെ സമയം! ക്രിസ്മസ്-പുതുവത്സര ബംപർ കോട്ടയം സ്വദേശിക്ക്
01:21 AM Jan 17, 2022 | Deepika.com