പാലക്കാട്: മലന്പുഴയിലെ ആശുപത്രി മാലിന്യ സംസ്കരണകേന്ദ്രത്തിലെ ഗോഡൗണിൽ വൻ തീപിടിത്തം. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ മാലിന്യം ശേഖരിച്ച് സംസ്കരിക്കുന്ന പ്ലാന്റാണിത്. തീപിടിത്തത്തിൽ പ്ലാന്റിലെ ഒരു സ്റ്റോർ പൂർണമായി കത്തിനശിച്ചു. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം.
മലന്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്തിനടുത്ത് പുതുശേരി ഗ്രാമപഞ്ചായത്തിലെ മാന്തുരുത്തിയിലാണു സംസ്കരണകേന്ദ്രം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നിയന്ത്രണത്തിലുള്ള സ്ഥലമാണിത്. പതിനായിരക്കണക്കിന് ടണ്‍ മാലിന്യമാണ് ഇവിടെ കെട്ടിക്കിടക്കുന്നത്. തീപിടിക്കുന്പോൾ ഗോഡൗണിൽ ജീവനക്കാർ ആരുമുണ്ടായിരുന്നില്ല. സമീപത്തെ ഒരു കുട്ടിയാണ് തീ ആളിപ്പടരുന്നത് ആദ്യം കണ്ടത്. ഇഞ്ചക്ഷൻ ട്യൂബുകൾ മാത്രം ശേഖരിക്കുന്ന ഒരു ഗോഡൗണ്‍ വേറെയുണ്ട്. അതിലേക്കു തീ പടർന്നില്ല. ഏകദേശം ഒരു വർഷത്തോളമുള്ള സ്വകാര്യ ആശുപത്രികളുടെ മാലിന്യമാണ് ഇവിടെയുള്ളത്.
ആദ്യം പാലക്കാട് യൂണിറ്റിൽനിന്ന് ഫയർഫോഴസ് വന്നെങ്കിലും തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചില്ല. തുടർന്ന് മണ്ണാർക്കാട് ഒഴികെ ജില്ലയിലെ മറ്റു യൂണിറ്റുകളിൽനിന്നെത്തിയ പത്തോളം സംഘം പ്രയത്നിച്ചാണു വൈകുന്നേരത്തോടെ തീ നിയന്ത്രണ വിധേയമാക്കിയത്. പ്ലാസ്റ്റിക് ഉൾപ്പെടെ സംഭരിക്കുന്ന ഗോഡൗണ്‍ പൂർണമായി അഗ്നിക്കിരയായി. അണയ്ക്കുന്നതിനിടെ പുക ശ്വസിച്ച് അഗ്നിശമനസേന ഉദ്യോസ്ഥൻ കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ഉടനെ ജില്ലാശുപത്രിയിൽ എത്തിച്ചു.
തിരുവനന്തരപുരം മുതൽ കാസർഗോഡ് വരെയുള്ള സ്വകാര്യ ആശുപത്രികളിലെ മാലിന്യമാണ് ഇവിടെ സംസ്കരിക്കുന്നത്. കോവിഡ് മാലിന്യം ഉൾപ്പെടെ ടണ്‍ കണക്കിന് മാലിന്യം ഇവിടെ സംഭരിച്ചിട്ടുണ്ട്. മാലിന്യ സംസ്കരണ പ്ലാന്റിലെ തീ പൂർണമായും അണയണമെങ്കിൽ ഒരു ദിവസമെങ്കിലും എടുക്കും. സമീപം വനമേഖലയായതിനാൽ തീ പടരാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അഗ്നിശമനസേന അധികൃതർ അറിയിച്ചു.
മലന്പുഴയിലെ ആശുപത്രി മാലിന്യ സംസ്കരണകേന്ദ്രത്തിൽ വൻ തീപിടിത്തം
01:20 AM Jan 17, 2022 | Deepika.com