തിരുവനന്തപുരം: സർക്കാരിന്റെ സ്വപ്ന പദ്ധതിയായ തിരുവനന്തപുരം -കാസർഗോഡ് സെമി ഹൈസ്പീഡ് സിൽവർലൈനിന്റെ വിശദമായ പദ്ധതി റിപ്പോർട്ട് പുറത്തുവന്നതോടെ ഉയരുന്ന ആശങ്കകൾ നിരവധിയാണ്.
വിശദമായ പദ്ധതി റിപ്പോർട്ട് പ്രകാരം സിൽവർലൈൻ പദ്ധതി കടന്നുപോകുന്നത് 164 പ്രളയ സാധ്യതാ പ്രദേശങ്ങളിലൂടെയാണ്. ഇതിൽ 25 പ്രദേശങ്ങൾ അതീവ പ്രശ്നസാധ്യതയുള്ളതാണ്. വെള്ളപ്പൊക്കമുണ്ടായാൽ സിൽവർലൈനിന്റെ കൊല്ലം സ്റ്റേഷനും യാർഡും കാസർഗോഡ് യാർഡും മുങ്ങാൻ സാധ്യതയുണ്ടെന്നു പാരിസ്ഥിതിക ആഘാത പഠനം വ്യക്തമാക്കുന്നു.
മുരുക്കുംപുഴ, വാകത്താനം, ചോറ്റാനിക്കര തുടങ്ങി 25 പ്രദേശങ്ങൾ തീർത്തും അപകടകരമാണ്. ഈ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം. കേരളത്തിന്റെ ഭൂപ്രകൃതിയെ തന്നെ സിൽവൽ ലൈൻ മാറ്റിമറിച്ചേക്കാമെന്നും പദ്ധതിരേഖയിൽ സൂചനയുണ്ട്.
കാസർഗോഡ് യാർഡിനും വെള്ളപ്പൊക്കഭീഷണിയുണ്ട്. കൊല്ലത്ത് ഒരു തോട് തന്നെ വഴി തിരിച്ചുവിടണമെന്നും ഡിപിആർ നിർദേശിക്കുന്നു. കാസർഗോഡ് സോയിൽ പൈപ്പിംഗ് മേഖലയിലൂടെയും പാത പോകുന്നു. എംബാങ്ക്മെന്റ് അഥവാ തറ നിരപ്പിൽ നിന്നും ഉയർത്തിക്കെട്ടുന്ന 293 മീറ്റർ ദൂരത്തിൽ പാത നിർമാണത്തിലെ ആശങ്കയും ഡിപിആർ പങ്കുവയ്ക്കുന്നു.
നിർമാണ സമയത്ത് വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ട്. പക്ഷേ നിർമാണം തീർന്നാൽ പ്രശ്നമില്ലെന്നാണ് അവകാശവാദം. അപ്രതീക്ഷിതമായി പെയ്യുന്ന കനത്ത മഴയും മണ്ണിടിച്ചിലും സിൽവർ ലൈനും കനത്ത ഭീഷണിയാണെന്നാണ് പാരിസ്ഥിതികാഘാതപഠനത്തിൽ നിന്നുള്ള നിഗമനം. സെന്റർ ഫോർ എൻവയോണ്മെന്റ് ആന്റ് ഡെവലപ്മെന്റാണ് പാരിസ്ഥിതിക പഠനം നടത്തിയത്.
പദ്ധതി റിപ്പോർട്ട് പുറത്തു വന്നതോടെ ആശങ്കകൾ പങ്കുവച്ച് മെട്രോമാൻ ഇ. ശ്രീധരൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. സിൽവർ ലൈനിന്റെ ഡിപിആർ ഇത്രയുംനാൾ പുറത്തു വിടാതിരുന്നതിനുപിന്നിൽ ഗൂഢാലോചന ഉണ്ടായിരുന്നുവെന്നാണ് മെട്രോമാൻ ഇ. ശ്രീധരന്റെ പ്രതികരണം. ഡിപിആർ പൊതു ചർച്ചക്ക് വിധേയമാക്കണം. ഡിപിആർ പഠിച്ചശേഷം വിശദമായ പത്രസമ്മേളനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർച്ചു.
അതേസമയം സിൽവർ ലൈനുമായി ബന്ധപ്പെട്ട എതിർപ്പുകൾക്കു പിന്നിൽ കോർപറേറ്റുകളാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. ഡിപിആർ അതേപടി പിന്തുടരില്ലെന്നും ആവശ്യമായ തിരുത്തലുകളും മാറ്റങ്ങളും വരുത്തുമെന്നു മന്ത്രി എം.വി. ഗോവിന്ദൻ പ്രതികരിക്കുന്നു. തങ്ങൾ മാസങ്ങളായി ഉന്നയിച്ച ആരോപണങ്ങൾ ഡിപിആർ വന്നതോടെ ശരിയാണെന്നു തെളിഞ്ഞതായാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രതികരണം.
പ്രവൃത്തിക്കുള്ള അസംസ്കൃത വസ്തുക്കളെക്കുറിച്ചുള്ള കണക്ക് ഡിപിആറിൽ ഇല്ല. സിൽവർ ലൈനിന് വൈദ്യുതി ചാർജ് കുറച്ചു നൽകുമെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടിയും വൈദ്യുതി ചാർജ് കുറച്ചാൽ ടിക്കറ്റ് നിരക്കു കുറയ്ക്കാനാകുമെന്നു കെ-റെയിൽ എംഡി വി. അജിത് കുമാറും പറയുന്നു.
തിരുവനന്തപുരം -കാസർഗോഡ് സിൽവർലൈൻ: ആശങ്കകൾ നിരവധി
01:20 AM Jan 17, 2022 | Deepika.com