തിരുവനന്തപുരം: അൻവർ സാദത്ത് എംഎൽഎ അവകാശലംഘനത്തിനു മുഖ്യമന്ത്രിക്ക് നോട്ടീസ് നല്‍കിയതിനെ തുടർന്നു പുറത്തുവിട്ട സിൽവർ ലൈൻ വിശദ പദ്ധതി രേഖ (ഡിപിആർ) പ്രതീക്ഷിച്ചതിനെക്കാൾ പതിന്മടങ്ങ് അപകടകാരിയാണെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. അപകടം തിരിച്ചറിഞ്ഞാണ് സർക്കാർ ഇക്കാലമത്രയും ഡിപിആർ രഹസ്യമായി സൂക്ഷിച്ചത്. പ്രതിരോധമന്ത്രാലയം, വ്യോമസേനമന്ത്രാലയം, ക്ലാസിഫൈഡ് ഇൻഫർമേഷൻ തുടങ്ങിയ സാങ്കേതികത്വം ഉപയോഗിച്ച് നാട്ടുകാരെ പേടിപ്പിച്ച് അനായാസേന പാത ഉണ്ടാക്കാമെന്നാണ് സർക്കാർ കരുതിയത്.
ഡിപിആർ പുറത്തുവന്നതോടെ യുഡിഎഫും കോണ്‍ഗ്രസും സ്വീകരിച്ച നിലപാട് നൂറു ശതമാനം ശരിയായിരുന്നെന്നു ബോധ്യമായി. ഇതു പദ്ധതിക്കെതിരേയുള്ള പ്രക്ഷോഭത്തിനു കൂടുതൽ കരുത്തുപകരുമെന്നും സുധാകരൻ പറഞ്ഞു.
കേരളത്തിൽ തുടർച്ചയായി ഉണ്ടാകുന്ന വെള്ളപ്പൊക്കവും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളും കണക്കിലെടുക്കാതെ സംസ്ഥാനത്തിന്റെ പരിസ്ഥിതിക്ക് കനത്ത ആഘാതമേല്പിക്കുന്നതാണ് പദ്ധതിയെന്നു വ്യക്തം. എന്നാൽ, തിരുവനന്തപുരത്തുള്ള ഒരു ഏജൻസി ദ്രുതഗതിയിലുള്ളതും വളരെ ശുഷ്കവും ഒട്ടും പര്യാപ്തവുമല്ലാത്ത പാരിസ്ഥിതികാഘാതപഠനം നടത്തി സർക്കാർ നിലപാടുകൾക്ക് വെള്ളപൂശുകയാണു ചെയ്തത്.
ഇതൊരു അംഗീകൃത ഏജൻസി പോലും അല്ല. പദ്ധതിയുടെ ചെലവു കുറച്ചു കാണിക്കാൻ ഡിപിആറിൽ ധാരാളം തിരിമറി കാട്ടിയിട്ടുണ്ട്. യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന വരുത്തിയപ്പോൾ, നിർമാണച്ചെലവ് കുത്തനെ കുറച്ചു കാട്ടുകയും ചെയ്തു. നിലവിലുള്ള റോഡുകളോ, റെയിൽവേ ലൈനുകളോ മെച്ചപ്പെടുത്തരുത്, റോഡുകളിൽ ടോൾ ഏർപ്പെടുത്തണം തുടങ്ങിയ നിർദേശങ്ങളും സംസ്ഥാനത്തിനു ഹാനികരമാണെന്നു സുധാകരൻ പറഞ്ഞു.
കെ-റെയിൽ: സിൽവർലൈൻ ഡിപിആറിൽ കൂടുതൽ അപകടങ്ങൾ ബോധ്യമായെന്ന് കെ. സുധാകരൻ
01:18 AM Jan 17, 2022 | Deepika.com