കൊച്ചി: വി.എസ്. അച്യുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന് ഹൈക്കോടതിയില്‍ അഭിഭാഷകനായി എൻറോള്‍ ചെയ്തു. ജനകീയ വിഷയങ്ങളില്‍ ഇനി നിയമപോരാട്ടത്തിനു തുടക്കം കുറിക്കുകയാണെന്ന് ഷാജഹാന് പ്രതികരിച്ചു. വഞ്ചിയൂര്‍ കോടതിയിലും ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്യാനാണ് തീരുമാനം. പൊതു താല്പര്യ ഹര്‍ജികള്‍, സ്ത്രീപീഡനങ്ങള്‍, പരിസ്ഥിതി ലംഘനം എന്നിവയ്ക്കെതിരെയുള്ള കേസുകള്‍ കൈകാര്യം ചെയ്യാനാണ് താല്പര്യമെന്നും അദ്ദേഹം പറഞ്ഞു.
1996-2001ലെ ഇടതുമുന്നണി മന്ത്രിസഭക്കാലത്ത് ആസൂത്രണ ബോർഡ് വൈസ് ചെയര്‍മാനായിരുന്ന ഐ.എസ്. ഗുലാത്തിയുടെ പ്രൈവറ്റ് സെക്രട്ടറിയായി. തുടര്‍ന്ന് 2001ല്‍ വി.എസ്. അച്ചുതാനന്ദന് പ്രതിപക്ഷ നേതാവായപ്പോള്‍ അദ്ദേഹത്തിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ഷാജഹാന് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഏറ്റെടുത്തത്. പിന്നീട് 2006ല്‍ വി.എസ്. മുഖ്യമന്ത്രിയായപ്പോള്‍ സ്ഥാനമൊഴിഞ്ഞു.
പാമ്പാടി നെഹ്റു കോളജില്‍ കോപ്പിയടി ആരോപണത്തെ തുടര്‍ന്നു ജീവനൊടുക്കിയ ജിഷ്ണു പ്രണോയിക്കു നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ മഹിജ നടത്തിയ സമരത്തിനിടെ ഷാജഹാന് അറസ്റ്റിലായത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ ജയിലില്‍ കഴിയുമ്പോഴാണ് എല്‍എല്‍ബിയുടെ രണ്ടു പരീക്ഷകള്‍ ഷാജഹാന് പാസായത്. ഇക്കാലയളവില്‍ തന്നെയാണ് പിണറായി വിജയന് പ്രതികാരം ചെയ്യുന്നെന്നാരോപിച്ച് കെ.എം. ഷാജഹാന്റെ മാതാവ് നിരാഹാര സമരം നടത്തിയതും.
കെ.എം. ഷാജഹാന് ഇനി അഭിഭാഷക റോളില്‍
01:18 AM Jan 17, 2022 | Deepika.com