മങ്കൊന്പ്: തനിച്ചു താമസിച്ചിരുന്ന വയോധികരെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കൈനകരി പഞ്ചായത്ത് പത്താം വാർഡ് നടുവിലേക്കളം വീട്ടിൽ ജോസഫ് (അപ്പച്ചൻ-80), ഭാര്യ ലീലാമ്മ (75) എന്നിവരാണ് മരിച്ചത്. ജോസഫിന്റെ മൃതദേഹം വീടിനോടു ചേർന്നുള്ള മാവിൽ തൂങ്ങിയ നിലയിലും ലീലാമ്മയെ കിടപ്പുമുറിയിലെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം പുറത്തറിയുന്നത്. വീണു പരിക്കുപറ്റിയതിനെത്തുടർന്ന് പത്തിലേറെ വർഷങ്ങളായി ലീലാമ്മ തളർന്നുകിടപ്പിലാണ്. ഇവർക്ക് ഒരു മകനടക്കം ആറു മക്കളുണ്ടെങ്കിലും അവരെല്ലാം തന്നെ വേറെയാണു താമസം.
ഭാര്യയുടെ രോഗാവസ്ഥയിൽ മനം നൊന്ത് ഇരുവരും ജീവനൊടുക്കിയതാകാമെന്നാണ് പോലീസും നാട്ടുകാരും സംശയിക്കുന്നത്. ഇന്നലെ വൈകുന്നേരവും ജോസഫിനെ നാട്ടുകാർ വീടിനു പുറത്തു കണ്ടിരുന്നു. അതുകൊണ്ടുതന്നെ ഇന്നലെ രാത്രിയിലോ ഇന്നു പുലർച്ചെയോ ആകാം സംഭവമെന്നാണ് കരുതുന്നത്.
രാവിലെ പള്ളിയിൽ പോകുന്നതിനായി ഇവരുടെ വീട്ടുമുറ്റത്തുകൂടി കടന്നുപോയ അയൽവാസിയും, ബന്ധുക്കളുമായ ദന്പതികളാണ് സംഭവം ആദ്യമറിയുന്നത്. വീട്ടുമുറ്റത്തെത്തിയപ്പോൾ ജോസഫിനെ മാവിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
തുടർന്ന് നാട്ടുകാർ നെടുമുടി പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി വീടിനുള്ളിൽ പ്രവേശിച്ചപ്പോഴാണ് ലീലാമ്മയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മൃതദേഹങ്ങൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
കോവിഡ് പരിശോധനകൾക്കുശേഷം പോസ്റ്റുമാർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കും. മക്കൾ : ജെസൻ, ജാൻസി, ജോസി, ജിനുമോൾ, ബെൻസൻ, ജയ.
തനിച്ചു താമസിച്ചിരുന്ന വയോധികർ മരിച്ചനിലയിൽ
01:17 AM Jan 17, 2022 | Deepika.com