തിരുവനന്തപുരം: കെ-റെയിലിന്റെ ഡിപി ആർ (വിശദമായ പദ്ധതി റിപ്പോർട്ട്) സർക്കാർ പുറത്തു വിട്ടു. നിയമസഭയുടെ വെബ്സൈറ്റിലാണ് 3,776 പേജുള്ള ഡിപിആർ ഇന്നലെ സർക്കാർ പുറത്തു വിട്ടത്.
ഡിപിആറിൽ പദ്ധതി പൂർത്തിയാക്കുന്നതിനായി പൊളിക്കേണ്ട കെട്ടിടങ്ങളുടെ വിശദമായ കണക്കും ആരാധനാലയങ്ങളുടെ ചിത്രങ്ങളും വിശദമായ വിവരങ്ങളുമുണ്ട്. രണ്ടര വർഷത്തോളമെടുത്താണ് വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കിയത്. 63,940 കോടി രൂപയാണ് പദ്ധതിച്ചെലവ്. 33,699 കോടി രൂപ വായ്പയെടുക്കും.
ആകെ ചെലവിന്റെ പകുതിയിലേറെയും വായ്പയാണ്. സർക്കാരിനും റെയിൽവേയ്ക്കും ഓഹരി പങ്കാളിത്തമുണ്ടാകും. 52.7 ശതമാനം തുകയാണു വായ്പയെടുക്കുക. പദ്ധതി പൂർത്തിയാകുന്നതോടെ നാലു മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തു നിന്നും കാസർഗോഡ് എത്താൻ സാധിക്കും. 1383 ഹെക്ടർ ഭൂമിയാണ് പദ്ധതി നടത്തിപ്പിനായി ഏറ്റെടുക്കുന്നത്.കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടിവരുന്നത്.
2025-26ൽ പദ്ധതി കമ്മീഷൻ ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പ്രതിദിനം 79,934 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ഒരു ട്രെയിനിൽ ഒൻപതു കോച്ചുകളിലായി 675 പേർക്കു യാത്ര ചെയ്യാം. യാത്രക്കാർക്കു ബിസിനിസ്, സ്റ്റാൻഡേർഡ് എന്നിങ്ങനെ രണ്ടു ക്ലാസുകളുണ്ടാകും.
രാവിലെ അഞ്ചു മുതൽ രാത്രി 11 വരെയായിരിക്കും സർവീസ്. കെ-റെയിലിനെ റെയിൽ-റോഡ്-വ്യോമ ഗതാഗതവുമായി ബന്ധിപ്പിക്കും. സ്മാർട്ട് സിറ്റിക്കും ഇൻഫോ പാർക്കിനും സമീപത്തായിരിക്കും കൊച്ചിയിലെ സ്റ്റേഷൻ നിർമിക്കുക. ഈ സ്റ്റേഷൻ നെടുന്പാശേരി വിമാനത്താവളവുമായും ബന്ധിപ്പിക്കും.
ആകെ ദൂരം 530.6 കിലോമീറ്റർ
സർക്കാർ പുറത്തുവിട്ട വിശദമായ പദ്ധതിരേഖ പ്രകാരം കെ-റെയിൽ പാതയുടെ ആകെ ദൂരം 530.6 കിലോ മീറ്ററാണ്. 13 കിലോമീറ്ററോളം പാലങ്ങളും 11.5 കിലോമീറ്റർ തുരങ്കവും പദ്ധതിക്കായി നിർമിക്കണം. പാതയുടെ ഇരുവശത്തും അതിർത്തിവേലികൾ ഉണ്ടാകുന്ന തരത്തിലാണ് കെ-റെയിലിന്റെ രൂപകൽപന. 20 മിനിറ്റ് ഇടവേളയിൽ പ്രതിദിനം 37 സർവീസ് ആണ് പ്രാഥമിക ഘട്ടത്തിൽ ലക്ഷ്യം വയ്ക്കുന്നത്. 27 വർഷം കൊണ്ട് സർവീസ് ഇരട്ടിയോളമാക്കുമെന്നും പദ്ധതി റിപ്പോർട്ടിൽ പറയുന്നു.
കെ-റെയിൽ പദ്ധതി റിപ്പോർട്ട് പുറത്ത്
01:33 AM Jan 16, 2022 | Deepika.com