കോഴിക്കോട്: രാത്രി എട്ടിനുശേഷം സര്‍വീസ് നടത്തുന്ന ഓര്‍ഡിനറി ബസുകള്‍ക്കു നിരക്കിന്റെ അമ്പതു ശതമാനം അധികം ചാര്‍ജ് ഈടാക്കാൻ തീരുമാനം. അടുത്ത ഒന്നുമുതല്‍ തീരുമാനം നടപ്പാകും. ബസ് ചാർജ് മിനിമം പത്തുരൂപയാക്കുന്നതിനു പുറമേയാണിത്.
രാത്രി എട്ടിനും പുലര്‍ച്ചെ അഞ്ചിനുമിടയില്‍ സര്‍വീസ് നടത്തുന്ന ബസുകളിൽ പകുതി ചാര്‍ജ് അധികം ഈടാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. രാത്രി പത്തിനുശേഷം സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ ഈടാക്കുന്നപോലെ ബസുകള്‍ക്കും അധികം കൂലി ഈടാക്കാനാണ് തീരുമാനം.
വ്യാപകമായ പ്രതിഷേധം വിളിച്ചുവരുത്തുന്ന തീരുമാനമാണ് സര്‍ക്കാരിന്റേത്. ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ്, എക്സ്പ്രസ് ബസുകളില്‍ പ്രത്യേക ചാര്‍ജ് ആയതിനാല്‍ ഈ ബസുകളില്‍ രാത്രികാലത്തെ അധികചാര്‍ജ് നിര്‍ദേശം ബാധകമാകില്ലെന്നാണു സൂചന. കോവിഡ് കാലത്ത് തൊഴില്‍ മേഖല പ്രതിസന്ധി നേരിടുമ്പോള്‍ കുറഞ്ഞ കൂലിക്കാണ് മിക്കവരും ജോലിക്കുപോകുന്നത്. ആ വരുമാനത്തില്‍ വലിയൊരു തുക യാത്രക്കൂലിയായി നല്‍കേണ്ട സാഹചര്യമാണ് വരാനിരിക്കുന്നത്.
ബസ് ചാർജ് വർധിക്കും
തിരുവനന്തപുരം: ഫെബ്രുവരി ഒന്നുമുതൽ സംസ്ഥാനത്ത് ബസ് ചാർജ് വർധിച്ചേക്കും. മിനിമം ചാർജ് 10 രൂപയാക്കാനാണ് ആലോചന. ബിപിഎൽ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് സൗജന്യ യാത്ര ഉറപ്പാക്കിക്കൊണ്ട് വിദ്യാർഥികൾക്കുള്ള കണ്സഷൻ അഞ്ചു രൂപയാക്കി ഉയർത്താനും ആലോചനയുണ്ട്. നിരക്ക് വർധനയിൽ ഗതാഗത വകുപ്പിന്റെ ശിപാർശയ്ക്ക് മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതായാണ് വിവരം.
രാത്രി ബസ് യാത്രയ്ക്ക് ചാർജ് കൂടും
01:33 AM Jan 16, 2022 | Deepika.com