കോട്ടയം: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ സഹായിച്ച വിഐപി താനല്ലെന്നു കോട്ടയത്തെ പ്രവാസി വ്യവസായിയായ മെഹബൂബ് വെളിപ്പെടുത്തി. ദിലീപിനെ അറിയാമെങ്കിലും അടുത്തകാലത്തൊന്നും നടന്റെ വീട്ടിൽ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബാലചന്ദ്രകുമാറിനെ അറിയില്ലെന്നും ദിലീപുമായി വ്യക്തിബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദിലീപിന്റെ വീട്ടിൽ പോയത് ഒരു തവണ മാത്രമാണ്. അതും മൂന്നു വർഷം മുന്പാണ്. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെക്കുറിച്ച് അറിയില്ല. ദിലീപിന്റെ സഹോദരനെയോ സഹോദരീഭർത്താവിനെയോ അറിയില്ല. ‘ദേ പുട്ടി’ന്റെ ഖത്തർ ശാഖ തുറക്കുന്നതുമായി ബന്ധപ്പെട്ടാണു പോയത്. അന്നു കാവ്യയും അമ്മയും അച്ഛനുമൊക്കെ ഉണ്ടായിരുന്നു. ഹോട്ടൽ ഉദ്ഘാടനത്തിനു ക്ഷണിക്കാനാണു പോയത്. അതിനു കേസുമായി ഒരു ബന്ധവുമില്ല. അന്വേഷണ ഉദ്യോഗസ്ഥർ ഇതുവരെ വിളിച്ചിട്ടില്ല. തന്നെ ചേർത്ത് കഥകൾ പ്രചരിക്കുന്നതായി സുഹൃത്തുക്കൾ പറഞ്ഞാണ് അറിഞ്ഞത്. ദിലീപും കാവ്യയും തന്നെ ഇക്ക എന്നാണു വിളിക്കുന്നതെന്നും മെഹബൂബ് പറഞ്ഞു.
അതേമസയം, ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ വിഐപി എന്നു വിശേഷിപ്പിച്ച വ്യക്തിയെ ആറാം പ്രതിയായി ഉൾപ്പെടുത്തിയിട്ടുണ്ട്. ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദരേഖയുടെ അടിസ്ഥാനത്തിൽ വിഐപിയെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയ പോലീസ് ആറു ഫോട്ടോകളാണ് ബാലചന്ദ്രകുമാറിനു തിരിച്ചറിയാൻ നൽകിയത്.
ഇതിൽ ഒരാളാണ് ഈ വിഐപി എന്നു സാക്ഷി ഏറെക്കുറെ ഉറപ്പു നൽകി. കോട്ടയത്തെ പ്രവാസി വ്യവസായിയായ ഇയാൾക്ക് കോട്ടയത്തും വിദേശത്തും വ്യവസായ സംരംഭമുണ്ട്.
കോട്ടയത്തടക്കം വിവിധ രാഷ്ട്രീയ ബന്ധമുള്ള ഇയാളാണ് വിഐപി എന്നു വിശേഷിപ്പിച്ച പ്രതിയെന്നു തിരിച്ചറിയാൻ അന്വേഷണസംഘം ശബ്ദസാന്പിൾ ശേഖരിക്കും. അന്വേഷണസംഘത്തിന്റെ കൈവശമുള്ള സാന്പിളുമായി ഒത്തുപോകുകയാണെങ്കിൽ പ്രതിയാക്കും. ഉടൻ വ്യവസായിയെ കേസിൽ ചോദ്യംചെയ്യുമെന്നാണു സൂചന.
ദിലീപിനെ അറിയാം, ബിസിനസ് ബന്ധമുണ്ട് വിഐപി ഞാനല്ല: മെഹബൂബ്
01:33 AM Jan 16, 2022 | Deepika.com