പാലക്കാട്: പാലക്കാട് രൂപതയുടെ തൃതീയമെത്രാനായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും, എന്റെ ഇഷ്ടമല്ല, അങ്ങയുടെ ഇഷ്ടം നിറവേറട്ടെ എന്ന വചനം ഏറ്റുപറഞ്ഞ്, ദൈവത്തോടു കൂടുതൽ ചേർന്നുനിന്ന് വിനയാന്വിതനാകുകയാണ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ.
മേൽപ്പട്ടക്കാരനായി നിയോഗിക്കപ്പെട്ട് കൃത്യം രണ്ടുവർഷം തികയുന്പോഴാണ് രൂപത മെത്രാനായുള്ള നിയോഗം അദ്ദേഹത്തെ തേടിവന്നത്. മുൻഗാമിയായ മാർ ജേക്കബ് മനത്തോടത്തിന്റെ സ്നേഹവും കരുതലും വീണ്ടും വീണ്ടും ആവർത്തിച്ചു പ്രഖ്യാപിക്കുന്ന മാർ കൊച്ചുപുരയ്ക്കൽ പാലക്കാടിന്റെ പ്രഥമ മെത്രാൻ മാർ ജോസഫ് ഇരിന്പൻ കൊളുത്തിയ ദീപം കെടാതെ കാക്കാൻ പ്രതിജ്ഞാബദ്ധനാണെന്നും പ്രഖ്യാപിക്കുന്നു.
കർഷകകുടുംബത്തിൽ ജനിച്ച തനിക്ക് അമ്മയുടെ വിശ്വാസവും പ്രാർഥനയുമാണ് എന്നും മാർഗദീപമായിരുന്നതെന്നു മാർ കൊച്ചുപുരയ്ക്കൽ അനുസ്മരിച്ചു. ഓർമവച്ച നാൾമുതൽ പ്രാർഥനയുടേയും ഉൗഷ്മളമായ സ്നേഹബന്ധത്തിന്റേയും കൂട്ടായ്മയുടേയും അന്തരീക്ഷമായിരുന്നു വീട്ടിൽ. ചെറുപ്പത്തിൽതന്നെ തീരുമാനിച്ചുറപ്പിച്ച ജീവിത ലക്ഷ്യമായിരുന്നു പുരോഹിതനാകുക എന്നത്. പാലാ മരങ്ങോലിയിൽനിന്ന് കാതങ്ങൾ താണ്ടി പാലക്കാട്ടേക്കു പട്ടക്കാരനായുള്ള തന്റെ നിയോഗവും ദൈവത്തിന്റെ പദ്ധതിയായിരുന്നു.
തനിക്കു ലഭിച്ച പുതിയ നിയോഗം അധികാര പദവിയല്ല, ശുശ്രൂഷാപദവിയാണെന്നു മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉറച്ചു വിശ്വസിക്കുന്നു. വൈദികൻ എന്ന നിലയിലെ അജപാലന രംഗത്തുനിന്ന് വിപുലമായ ശുശ്രൂഷാമേഖല ദൈവം തന്നു. ഇപ്പോൾ രൂപത മെത്രാൻ എന്ന നിയോഗവും. ഇത് ആഗ്രഹിച്ചു കിട്ടിയതല്ല, ദൈവം തന്നെ ഭരമേൽപ്പിച്ചതാണെന്ന വിനയമാണ് പിതാവിന്റേത്.
1964 മേയ് 29ന് പാലാ രൂപതയിലെ മരങ്ങോലി ഇടവകയിലാണു ജനനം. മാതാപിതാക്കള്‍ പരേതരായ മാണിയും ഏലിക്കുട്ടിയും. 1981ല്‍ പാലക്കാട് രൂപതയുടെ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയിലാണു തത്ത്വ ശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചത്.
1990 ഡിസംബര്‍ 29ന് ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറമ്പിലില്നിന്നു പൗരോഹിത്യം സ്വീകരിച്ചു. പാലക്കാട് രൂപതയിലെ വിവിധ ഇടവകകളില്‍ ശുശ്രൂഷ ചെയ്ത മാര്‍ കൊച്ചുപുരയ്ക്കല്‍ സഭാ കോടതിയുടെ അധ്യക്ഷനായും രൂപതാ ചാന്‍സലറായും വികാരി ജനറാളായും മൈനര്‍ സെമിനാരി റെക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ബംഗളൂരു സെന്റ് പീറ്റേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു സഭാ നിയമത്തില്‍ ലൈസന്‍ഷ്യേറ്റ് പഠനം പൂര്‍ത്തിയാക്കിയ നിയുക്ത മെത്രാന് റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു ഡോക്ടറേറ്റും കരസ്ഥമാക്കി. മലയാളത്തിനു പുറമെ ഇംഗ്ലീഷ്, ജര്‍മന്‍, ഇറ്റാലിയന്‍ ഭാഷകളില്‍ പ്രാവീണ്യമുണ്ട്.
ജിമ്മി ജോർജ്
വിനയത്തോടെ പാലക്കാടിന്റെ തൃതീയ മെത്രാൻ
01:33 AM Jan 16, 2022 | Deepika.com