തിരുവനന്തപുരം: സർക്കാരിന്റെ സ്വപ്ന-പദ്ധതിയായ കെ-റെയിലിന്റെ വിശദമായ പദ്ധതി റിപ്പോർട്ട് പുറത്തുവരുന്പോൾ ആകെ ഏറ്റെടുക്കേണ്ടത് 1383 ഹെക്ടർ ഭൂമിയാണ്. ഇതിൽ 1198 ഹെക്ടർ സ്വകാര്യ വ്യക്തികളുടേതാണ്. സർക്കാരിന്റെ ഉടമസ്ഥതയിലുളതി നേക്കാൾ കൂടുതൽ സ്വകാര്യ വ്യക്തികളുടെ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരിക. ആകെ പദ്ധതിയുടെ 80 ശതമാനവും സ്വകാര്യ ഭൂമിയിലായിരിക്കും.
185 ഹെക്ടർ റെയിൽവേ ഭൂമിയാണ്. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടിവരിക. സംസ്ഥാന സർക്കാരിന്റെയും റെയിൽവേയുടെയും സംയുക്ത സംരംഭമായാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. പദ്ധതി പൂർത്തിയാകുന്പോൾ ടൂറിസ്റ്റ് ട്രെയിനുകളും സർവീസ് നടത്തും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസ്റ്റുകൾക്കായി പ്രത്യേക ട്രെയിൻ ഉണ്ടാകും. കെ റെയിൽ പാത ഒരു കിലോമീറ്റർ നിർമാണത്തിനു വേണ്ടത് 2.4 ഹെക്ടർ ഭൂമിയാണ്.
ആകെയുള്ള 530 കിലോമീറ്ററിൽ 293 കിലോമീറ്റർ ദൂരത്തിൽ ഭൂമിയുടെ നിരപ്പിൽനിന്നും ഉയർത്തിയാണ് പാത നിർമിക്കുക. ഉയർത്തിക്കെട്ടിയ പാതകളുടെ അടിയിലൂടെ ടണലുകൾ നിർമിക്കും. പദ്ധതിക്കായി കോഴിക്കോട്ട് ഭൂഗർഭ സ്റ്റേഷനായിരിക്കും നിർമിക്കുക. കൊച്ചുവേളി, എറണാകുളം, തൃശൂർ സ്റ്റേഷനുകൾ ഭൂനിരപ്പിൽനിന്നും ഉയരത്തിലാകും നിർമാണം പൂർത്തിയാക്കുക. കൊല്ലത്തായിരിക്കും കെ-റെയിലിന്റെ വർക്ക്ഷോപ്പ് നിർമിക്കുക.
അതേസമയം, കേരളത്തെ രണ്ടായി മുറിക്കില്ലെന്നു പദ്ധതി രേഖയിൽ വ്യക്തമാക്കുന്നു. നിർമാണ ഘട്ടത്തിൽ നീരൊഴുക്കു തടസപ്പെട്ട് വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ട്. ഇത് വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിനും കാരണമാകാം. പക്ഷേ പദ്ധതി പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചാൽ പിന്നെ ആശങ്ക വേണ്ട. ദുരന്തനിവാരണ അഥോറിറ്റി മാപ്പ് പ്രകാരം പാത കടന്നുപോകുന്നത് പ്രളയസാധ്യതാ മേഖലകളിലൂടെയാണ്.
പ്രതിദിന വരുമാനം ആറ് കോടി
സർക്കാർ പുറത്തുവിട്ട വിശദമായ പദ്ധതി രേഖ പ്രകാരം പദ്ധയിലൂടെ പ്രതീക്ഷിക്കുന്ന ദിവസ വരുമാനം ആറ് കോടി രൂപയാണ്. പ്രതിവർഷം 2276 കോടിയാണ് പ്രതീക്ഷിക്കുന്ന വരുമാനം.
ആദ്യഘട്ടത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവു വന്നാലും പിന്നീട് ഇത് വർധിക്കുമെന്നു സാധ്യതാ പഠനത്തിൽ പറയുന്നു. വരുമാനത്തിലും ഇതേ രീതിയിൽ വർധനയുണ്ടാകും. പദ്ധതി ആരംഭിച്ച് കുറച്ചു വർഷങ്ങൾ കൊണ്ടു തന്നെ പദ്ധതി ലാഭത്തിലാകും.
റിച്ചാർഡ് ജോസഫ്
കെ-റെയിൽ 2026ൽ കമ്മീഷൻ ചെയ്യും
01:33 AM Jan 16, 2022 | Deepika.com