കോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തനാകുന്പോൾ പൊളിഞ്ഞുവീഴുന്നതു വസ്തുതാവിരുദ്ധമായ വാദമുഖങ്ങൾ. ബിഷപ്പിനെതിരേ കുറ്റം ചുമത്തിയ ഏഴു വകുപ്പുകളും നിലനിൽക്കില്ലെന്നു കോടതി വ്യക്തമാക്കുന്പോൾ അദ്ദേഹത്തെ കുറ്റവാളിയായി ചിത്രീകരിക്കാൻ ശ്രമിച്ച ഒരു വിഭാഗം മാധ്യമങ്ങൾക്കാണു പ്രഹരമേറ്റത്.
ഇവിടെ കേരളം കണ്ടത്, പ്രോസിക്യൂഷന്റെയോ പോലീസിന്റെയോ പരാജയമല്ല; കോട്ടയം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറിന്റെ വസ്തുത മുൻനിർത്തിയുള്ള സൂക്ഷ്മപരിശോധനയുടെ ഫലമാണ്.
ബിഷപ്പിനെതിരേ ഉന്നയിച്ച തെളിവുകളൊന്നും നിലനില്ക്കുന്നവയല്ലെന്ന് കോടതി വ്യക്തമാക്കി. 39 സാക്ഷികളെ വിസ്തരിച്ചു. ഒരു സാക്ഷി പോലും കൂറുമാറിയില്ല. കൂറുമാറാതെ തന്നെ മുഴുവൻ സാക്ഷികളും പറഞ്ഞത് വിശ്വാസയോഗ്യമല്ലെന്ന് കോടതിയിൽ തെളിഞ്ഞു. പക്ഷേ, ഇതിനു കടകവിരുദ്ധമായ കാര്യങ്ങളാണ് ചില ബാഹ്യശക്തികൾ പ്രചരിപ്പിക്കുന്നത്.
നാലു വർഷമായി ബിഷപ് ഫ്രാങ്കോ നേരിട്ട അഗ്നിപരീക്ഷയുടെ വിജയമാണ് ഈ വിധിയെന്നു പറയാം. മാധ്യമങ്ങൾ കുറ്റവാളിയെപ്പോലെ ചിത്രീകരിച്ച ബിഷപ് കുറ്റവിമുക്തനാകുന്പോൾ അതംഗീകരിക്കാൻ മുൻവിധികളുടെ തടവറയിൽ കഴിയുന്നവർക്കു സാധിക്കുന്നില്ല.
കുറ്റാരോപിതനെ കുറ്റവാളിയാണെന്നു ചിത്രീകരിക്കാൻ എത്രയേറെ സമരമാർഗങ്ങളാണു പലരും തുറന്നുവച്ചത്. അതെല്ലാം ഇപ്പോൾ പൊളിഞ്ഞുവീണിരിക്കുന്നു.
ജോണ്സണ് വേങ്ങത്തടം
പൊളിഞ്ഞുവീഴുന്നത് വസ്തുതാവിരുദ്ധമായ വാദമുഖങ്ങൾ
01:53 AM Jan 15, 2022 | Deepika.com